സിയാലിന്റെ ലാഭം 69 കോടി രൂപയായി
സിയാലിന്റെ ലാഭം 69 കോടി രൂപയായി
Saturday, December 20, 2014 12:01 AM IST
നെടുമ്പാശേരി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ലാഭം 69 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 64 കോടി രൂപയായിരുന്നു. യാത്രക്കാരുടെയും ഫ്ളൈറ്റുകളുടെയും എണ്ണം വര്‍ധിച്ചതായി സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി.

മുന്‍ വാര്‍ഷിക പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ചുള്ള അവകാശ ഓഹരി വിതരണം അടുത്ത മേയ് 31ന് അകം പൂര്‍ത്തിയാക്കുമെന്ന് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നാല് ഓഹരിക്ക് ഒരു ഓഹരി എന്ന അനുപാതത്തിലായിരിക്കും നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് അവകാശ ഓഹരി നല്കുക.

പതിനഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ 2015 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 950 കോടി രൂപയാണ് ഇതിന്റെ ചെലവ്. ബഹ്റൈന്‍ സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച സിയാല്‍ ബോര്‍ഡ് അംഗം കൂടിയായ എം.എ. യൂസഫലിയെ ഡയറക്ടര്‍ ബോര്‍ഡ് അനുമോദിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സിയാല്‍ എംഡി വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ സി.വി. ജേക്കബ്, എം.എ. യൂസഫലി, എന്‍.പി. ജോര്‍ജ്, ഇ.എം. ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.