ഇന്‍ഷ്വറന്‍സ് ബില്ല് ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും
ഇന്‍ഷ്വറന്‍സ് ബില്ല് ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും
Wednesday, October 22, 2014 11:53 PM IST
ന്യൂഡല്‍ഹി: നീണ്ട കാലമായി പരിഗണനയിലിരിക്കുന്ന ഇന്‍ഷ്വറന്‍സ് ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു ധനമന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുത്ത സമിതി ബില്ല് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകാത്തതിനാലാണ് ബില്ലവതരണം നീണ്ടുപോയത്. നിമയ പരിഷ്കരണത്തിലൂടെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളിലേക്ക് ഏകദേശം 25,000 കോടി രൂപ വിദേശനിക്ഷേപത്തിലൂടെ ഒഴുകിയെത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

ഈ നീക്കത്തിലൂടെ വിദേശ പങ്കാളികളില്‍ നിന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് മതിയായ മൂലധനം ലഭ്യമാകുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. ലൈഫ്, നോണ്‍-ലൈഫ് വിഭാഗങ്ങളിലായി രണ്ടു ഡസനോളം സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഇന്‍ഷ്വറന്‍സ് നിയമ ഭേദഗതി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഓഗസ്റില്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത 15 അംഗ സമിതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു.


സമിതി റിപ്പോര്‍ട്ട് നവംബര്‍ മൂന്നാം വാരത്തോടെ സമര്‍പ്പിക്കുമെന്നാണു കരുതുന്നത്. ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ഇന്‍ഷ്വറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം 49 ശതമാനം വരെ ഉയര്‍ത്തേണ്ടത് ആവശ്യമാണെന്നാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്ലി 2014-15 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.