സ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റ് ബോര്‍ഡില്‍ നിന്നു രാജിവച്ചു
സ്റീവ് ബാള്‍മര്‍ മൈക്രോസോഫ്റ്റ് ബോര്‍ഡില്‍ നിന്നു രാജിവച്ചു
Thursday, August 21, 2014 10:01 PM IST
സിയാറ്റില്‍: മൈക്രോസോഫ്റ്റ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് സ്റീവ് ബാള്‍മര്‍ കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡില്‍ നിന്നു രാജിവച്ചു. അടുത്തിടെ ഏറ്റെടുത്ത ലോസ് ആഞ്ചലസ് ക്ളിപ്പേഴ്സ് ബാസ്കറ്റ് ബോള്‍ ടീമിനായി കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണ് ബോര്‍ഡില്‍ നിന്നു രാജിവയ്ക്കുന്നതെന്നു ബാള്‍മര്‍ അറിയിച്ചു.

മൈക്രോസോഫ്റ്റിലെ തന്റെ നാലുശതമാനം ഓഹരിയില്‍ നിന്നു കുറേഭാഗം വില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജിക്കത്ത് കമ്പനി സിഇഒ സത്യ നഡെല്ലയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ക്ളിപ്പേഴ്സിനായി 200 കോടി ഡോളര്‍ ആണ് ബാള്‍മര്‍ മുടക്കിയത്.

മൈക്രോസോഫ്റ്റുമായി 34 വര്‍ഷമായി തുടരുന്ന സഹകരണമാണു ബാള്‍മര്‍ അവസാനിപ്പിച്ചത്. പഴ്സണല്‍ കംപ്യൂട്ടര്‍ രംഗത്ത് വിപ്ളവം സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. സിയാറ്റിലിന്റെ പ്രാന്തപ്രദേശത്ത് ചെറിയ ഒരു സ്റാര്‍ട്ടപ്പ് നടത്തിയിരുന്ന ബാള്‍മര്‍ 1980 ലാണ്് ബില്‍ ഗേറ്റ്സുമായി സഹകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത്.

പുതിയ സിഇഒ നഡെല്ലയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു ബാള്‍മര്‍ കമ്പനി വിട്ടതെന്നു കരുതുന്നു. പരമ്പരാഗത പിസികളില്‍ നിന്നു മൊബൈല്‍ കംപ്യൂട്ടിംഗ് ആണ് നഡെല്ല ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റില്‍ നിന്നു ഒരുഭാരം കൂടി ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതേപ്പറ്റി നിരീക്ഷകര്‍ പറയുന്നത്.


കമ്പനി വിടുന്നതിനെപ്പറ്റി ഒരുവര്‍ഷം മുമ്പുതന്നെ അദ്ദേഹം സൂചന നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മുഖ്യ ഓഹരി പങ്കാളിത്ത സംരംഭമായ വാല്യു ആക്ട് കാപ്പിറ്റല്‍ രംഗത്തെത്തിയിരുന്നു.

സത്യ നഡെല്ല മേധാവിയാകുന്നതു വരെ, അഞ്ചുമാസം മൈക്രോസോഫ്റ്റില്‍ അനിശ്ചിതത്ത്വമായിരുന്നു. സഹ സ്ഥാപകനായ ബില്‍ ഗേറ്റ്സ് ചെയര്‍മാനാകുകയും ചെയ്തു.

പിന്നീട് ഗേറ്റ്സ് തന്റെ ഓഹരിയില്‍ ഭൂരിഭാഗവും വിറ്റ് കാരുണ്യപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബാള്‍മര്‍ ഏറ്റവും വലിയ ഓഹരി ഉടമയായി. ഏതാണ്ട് 90,000 കോടി രൂപയുടെ ഓഹരിയാണ് അദ്ദേഹത്തിനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.