ബിഎസ്എന്‍എല്‍ ലാഭവിഹിതത്തില്‍ വര്‍ധന
ബിഎസ്എന്‍എല്‍ ലാഭവിഹിതത്തില്‍ വര്‍ധന
Friday, April 25, 2014 9:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു ബിഎസ്എന്‍എലിന്റെ ലാഭ വിഹിതം വര്‍ധിച്ചതായി ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്. റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 71 കോടിയായിരുന്നു ലാഭം. എന്നാല്‍ 2012-13ല്‍ ഇതു 287 കോടിയായി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 400 കോടിക്കടുത്തു ലാഭമാണു പ്രതീക്ഷിക്കുന്നത്. ജി.എസ്.എം, സെല്ലുലാര്‍ മേഖലയില്‍ മികച്ച വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്തു ലക്ഷം ജി.എസ്.എം ഉപഭോക്താക്കള്‍ പുതിയതായി ചേര്‍ന്നു .രണ്ട് ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് മറ്റു കമ്പനികളുടെ സേവനം തേടിയപ്പോള്‍ പുതിയതായി എട്ടു ലക്ഷം പേരെ ബിഎസ്എന്‍എല്ലിനു ലഭിച്ചു. സംസ്ഥാനത്തു ബിഎസ്എന്‍എലിന്റെ മാര്‍ക്കറ്റ് ഷെയര്‍ 32.32 ശതമാനമാണ്. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് 23.79 ശതമാനവും ലാന്‍ഡ് ലൈന്‍ മാര്‍ക്കറ്റ് വിഹിതം 96.11 ശതമാനവുമാണ്. കേരളത്തില്‍ 100 പേരില്‍ 31 പേര്‍ ബിഎസ്എന്‍എല്‍ സേവനം ഉപയോഗിക്കുന്നുണ്ട്.


2013-14 വര്‍ഷത്തില്‍ 1,68,433 ബ്രോഡ്ബാന്റ് കണക്ഷനാണ് നല്‍കിയത്. 10,89,385 സെല്‍ഫോണ്‍ കണക്ഷന്‍ പുതിയതായി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ വിട്ടുപോയ പല കോര്‍പറേറ്റ് ഉപഭോക്താക്കളെയും തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു.

കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ കസ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ഗ്രാമീണ മേഖലയില്‍ ബ്രോഡ്ബാന്റ് സേവനം കൂടുതല്‍ വ്യാപിപ്പിക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് ബിഎസ്എന്‍എല്ലിന്റെ സേവനമാണ്. വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ ശക്തമായ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം നടത്തുമെന്നും റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.