ജയം ഉറപ്പെന്നു ട്രംപ്
ജയം ഉറപ്പെന്നു ട്രംപ്
Sunday, October 23, 2016 11:35 AM IST
ക്ലീവ്ലൻഡ് : നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന കാര്യം ഉറപ്പാണെന്നു റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. പ്രധാന സ്റ്റേറ്റുകളിലെല്ലാം ഹില്ലരിക്കു മുൻതൂക്കമുണ്ടെന്ന സർവേ ഫലം പുറത്തുവന്ന സാഹചര്യത്തിലാണു ട്രംപിന്റെ പ്രസ്താവന. താൻ വൈറ്റ്ഹൗസിലേക്കുള്ള പാതയിലാണെന്നും മറ്റാരെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യത തീരെയില്ലെന്നും ക്ലീവ്ലൻഡിലെ റാലിയിൽ ട്രംപ് പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി മൈക്ക് പെൻസ്, ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനി എന്നിവരും ട്രംപിനോടൊപ്പമുണ്ടായിരുന്നു. ഒബാമയുടെയും ഹില്ലരിയുടെയും ഭരണപരാജയമാണ് ഐഎസിന്റെ ആവിർഭാവത്തിനു കാരണമെന്നു ട്രംപ് ആരോപിച്ചു. ഇപ്പോൾ 32 രാജ്യങ്ങളിൽ ഐഎസ് നിലയുറപ്പിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുമെന്നും ഹില്ലരി വലിയ അഴിമതിക്കാരിയാണെന്നും ട്രംപ് ആരോപിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേടുണ്ട്. 18ലക്ഷം പരേതർ ലിസ്റ്റിലുണ്ട്. ഒന്നിൽക്കൂടുതൽ സ്റ്റേറ്റുകളിൽ രജിസ്റ്റർ ചെയ്ത 28ലക്ഷം വോട്ടർമാരുമുണ്ട്–ട്രംപ് ആരോപിച്ചു.താൻ വൈറ്റ്ഹൗസിലെത്തിയാൽ ആദ്യത്തെ നൂറുദിവസത്തിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിവരിച്ച് ഗെറ്റിസ്ബർഗിൽ ട്രംപ് 45 മിനിറ്റ് പ്രസംഗിച്ചു. രണ്ടരക്കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്നും നികുതി ഇളവു പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരേ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീകൾക്ക് എതിരേ നിയമനടപടി എടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ട്രംപിനെതിരേ 11 സ്ത്രീകൾ ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.