കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്‌ഥാന്റെ അവകാശവാദത്തെ നിരാകരിച്ച് ചൈന
Monday, September 26, 2016 11:00 AM IST
ബെയ്ജിംഗ്: കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്‌ഥാന്റെ അവകാശവാദത്തെ ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയും ചൈന തള്ളിപ്പറഞ്ഞു. കാഷ്മീർ പ്രശ്നത്തിലും അന്യരാജ്യങ്ങളുടെ കടന്നുകയറ്റം ചെറുക്കുന്നതിനും ചൈനയുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന പാക്കിസ്‌ഥാൻ മാധ്യമങ്ങളുടെ അവകാശവാദത്തെയാണ് ബെയ്ജിംഗ് നിഷേധിച്ചത്.

പാക്കിസ്‌ഥാനിലേക്കു വിദേശരാജ്യങ്ങൾ കടന്നുകയറുന്നതിനെതിരേ നിലകൊള്ളുമെന്നും കാഷ്മീർ പ്രശ്നത്തിൽ ഇസ്ലാമാബാദിനു പിന്തുണ നൽകുമെന്നും ലാഹോറിലെ പാക്കിസ്‌ഥാൻ കൗൺസിൽ ജനറൽ യു ബോറിൻ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ. ചൈനീസ് പ്രതിനിധി ഇത്തരമൊരു പരാമർശം നടത്തിയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്നാണു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്‌താവ് ജെംഗ് ഷുവാംഗ് പറഞ്ഞത്.

പ്രശ്നത്തിൽ ചൈനയ്ക്കു സ്‌ഥിരതയുള്ള, വ്യക്‌തമായ നിലപാടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെയും പാക്കിസ്‌ഥാന്റെയും സുഹൃത്തെന്ന നിലയിൽ ചൈന പ്രതീക്ഷിക്കുന്നത്. ഒറ്റക്കെട്ടായി നിന്ന് തെക്കൻ ഏഷ്യയിലെ സമാധാനത്തിനും സ്‌ഥിരതയ്ക്കുംവേണ്ടി നിലകൊള്ളുമെന്നാണു പ്രതീക്ഷ. കാഷ്മീർ പ്രശ്നം ചരിത്രം അവശേഷിപ്പിച്ച ഒന്നാണെന്നു ചൈന കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരായുധരായ കാഷ്മീരികൾക്കെതിരേയുള്ള അതിക്രമങ്ങൾക്കു ന്യായീകരണമില്ലെന്നും വിദേശകാര്യമന്ത്രാലയം വക്‌താവ് പറഞ്ഞു.


പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഷഹബാസ് ഷരീഫുമായുള്ള കൂടിക്കാഴ്ചയിൽ, വിദേശരാജ്യം ആക്രമിച്ചാൽ പാക്കിസ്‌ഥാനു പിന്തുണ നൽകുമെന്നും കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്‌ഥാനെ പിന്തുണയ്ക്കുമെന്നും ബോറിൻ പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ഈ മാസം 22 നുശേഷം രണ്ടാംതവണയാണ് കാഷ്മീർ പ്രശ്നത്തിൽ പാക്കിസ്‌ഥാൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ചൈന നിരാകരിക്കുന്നത്. കാഷ്മീർ പ്രശ്നത്തിൽ പിന്തുണതേടി യുഎൻ സമ്മേളനത്തിനിടെ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗുമായി പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.