ഹില്ലരിക്കു നാലിടത്തും ട്രംപിന് അഞ്ചിടത്തും ജയം
ഹില്ലരിക്കു നാലിടത്തും ട്രംപിന് അഞ്ചിടത്തും ജയം
Wednesday, April 27, 2016 12:23 PM IST
വാഷിംഗ്ടൺ: റിപ്പബ്ളിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റ് പാർട്ടിയിൽ ഹില്ലരി ക്ലിന്റണും അവരവരുടെ പാർട്ടി സ്‌ഥാനാർഥികളാവാനുള്ള സാധ്യത വർധിച്ചു. ചൊവ്വാഴ്ച പ്രൈമറികൾ നടന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപ് വിജയിച്ചു. നാലിടത്ത് ഹില്ലരിയും.

വനിതാകാർഡ് ഇറക്കി വിജയം കൊയ്യാനാണു ഹില്ലരിയുടെ ശ്രമമെന്നും എന്നാൽ ഒട്ടേറെ സ്ത്രീകൾ അവരെ ഇഷ്‌ടപ്പെടുന്നില്ലെന്നും ട്രംപ് സിഎൻഎന്നിനോടു പറഞ്ഞു. റിപ്പബ്ളിക്കൻ പാർട്ടിയുടെ നോമിനി താൻ തന്നെയായിരിക്കുമെന്നും വിജയലഹരിയിൽ ട്രംപ് അവകാശപ്പെട്ടു.

പെൻസിൽവാനിയ, കണറ്റിക്കട്ട്, ഡെലാവെയർ, മേരിലാൻഡ്, റോഡ് ഐലൻഡ് എന്നിവിടങ്ങളിലെ പ്രൈമറികളിൽ 50മുതൽ60ശതമാനംവരെ വോട്ടു നേടിയാണു ട്രംപ് വിജയിച്ചത്.

ഇപ്പോഴത്തെ കണക്കു പ്രകാരം ട്രംപിന് 954 ഡെലിഗേറ്റുകളുടെ പിന്തുണയുണ്ട്. ടെഡ് ക്രൂസിന് 562 പേരുടെയും ജോൺകാസിക്കിന് 153 പേരുടെയും പിന്തുണയുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി ടിക്കറ്റ് കിട്ടാൻ 1237 പേരുടെ പിന്തുണവേണം. ഇനി നടക്കുന്ന ഇന്ത്യാന പ്രൈമറിയിലും വൻവിജയം ആവർത്തിച്ചാൽ പിന്നെ ട്രംപിനെ തളയ്ക്കുക ബുദ്ധിമുട്ടാവും.


പെൻസിൽവാനിയ, ഡെലാവെയർ, കണറ്റിക്കട്ട്, മേരിലാൻഡ് പ്രൈമറികളിൽ ഉജ്വല വിജയം നേടിയ ഹില്ലരി ക്ലിന്റണ് റോഡ് ഐലൻഡിൽ ബേണി സാൻഡേഴ്സിനോടു അടിയറവു പറയേണ്ടിവന്നു. എന്നാൽ റോഡ് ഐലൻഡിൽനിന്നുള്ള ഡെലിഗേറ്റുകളുടെ എണ്ണം കുറവായതിനാൽ ഹില്ലരിക്ക് കാര്യമായ പ്രശ്നമില്ല. ഇതുവരെയുള്ള കണക്കു പ്രകാരം ഹില്ലരിക്ക് 2151 ഡെലിഗേറ്റുകളുടെ പിന്തുണയുണ്ട്. പാർട്ടി ടിക്കറ്റ് ലഭിക്കാൻ 2383 പേരുടെ പിന്തുണവേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.