ഭീകരാക്രമണം: ജാഗ്രതാ ഉത്തരവുമായി യുഎസ്
ഭീകരാക്രമണം: ജാഗ്രതാ ഉത്തരവുമായി യുഎസ്
Wednesday, November 25, 2015 11:31 PM IST
വാഷിംഗ്ടണ്‍: ബല്‍ജിയവും ഫ്രാന്‍സും സുരക്ഷ ശക്തമാക്കിയതിനു പിന്നാലെ യുഎസ് തങ്ങളുടെ പൌരന്മാര്‍ക്കായി ജാഗ്രതാ മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഐഎസും മറ്റു ഭീകര സംഘടനകളും ആക്രമണ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അപകടമേഖലകള്‍ ഒഴിവാക്കാന്‍ വിദേശയാത്ര നടത്തുന്ന യുഎസ് പൌരന്മാരോട് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് നിര്‍ദേശിച്ചു. പാരീസ്, മാലി ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെ ലോകത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. പരമ്പരാഗതവും അല്ലാത്തതുമായ ആയുധങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണമുണ്ടാവാം.

അവധി ദിവസങ്ങളിലെ യാത്രകള്‍ക്കു മുന്‍കരുതലെടുക്കണം. വന്‍ ജനക്കൂട്ടം ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നതു നല്ലത്. മാധ്യമ റിപ്പോര്‍ട്ടുകളും പ്രാദേശിക തലത്തില്‍ കിട്ടുന്ന മുന്നറിയിപ്പുകളും അര്‍ഹിക്കുന്ന ശ്രദ്ധയോടെ പരിഗണിക്കണം-തുടങ്ങിയവയാണ് യുഎസ് പൌരന്മാര്‍ക്കായി നല്‍കിയിട്ടുള്ള ജാഗ്രതാ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍. ഇതിനിടെ പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട ബല്‍ജിയംകാരനായ ഭീകരന്‍ സലേ അബ്ദസലാമിനു വേണ്ടി ഫ്രാന്‍സിലും ബല്‍ജിയത്തിലും തെരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.


ബല്‍ജിയവും ഫ്രാന്‍സും കനത്ത സുരക്ഷയിലാണ്. പാരീസിലെ തെരുവില്‍നിന്നു പോലീസ് ചാവേര്‍ഭടന്മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബല്‍റ്റ് കണ്െടടുത്തു. നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ പോലീസിനു കിട്ടിയിരുന്നു. പാരീസ് ആക്രമണം നടന്ന ദിവസം അബ്ദസലാം പാരീസിലുണ്ടായിരുന്നുവെന്നു ഫോണ്‍ വിവരങ്ങള്‍ തെളിയിക്കുന്നു. പാരീസ് ഭീകരര്‍ക്കു കെട്ടിടം വാടകയ്ക്കു കൊടുത്തയാളിനെ ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ സ്കൂളുകളും മെട്രോയും നാലാംദിവസവും അടച്ചിട്ടു. ഒരാഴ്ചകൂടി ജാഗ്രത തുടരും. സ്കൂളുകളും മെട്രോയും ഇന്നു തുറന്നേക്കും. സൈന്യവും പോലീസും അതീവ ജാഗ്രതയിലാണെന്നു ബല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.