ചൈന സൈനികരുടെ എണ്ണം കുറയ്ക്കും
ചൈന സൈനികരുടെ എണ്ണം കുറയ്ക്കും
Friday, September 4, 2015 11:12 PM IST
ബെയ്ജിംഗ്: ചൈനീസ് സൈന്യത്തില്‍ ഗണ്യമായ വെട്ടിക്കുറവു വരുത്തുമെന്നു പ്രസിഡന്റ് ഷി ചിന്‍പിംഗ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനുമേല്‍ നേടിയ വിജയത്തിന്റെ 70-ാം വാര്‍ഷികം പ്രമാണിച്ചു ചൈനീസ് തലസ്ഥാനത്തു നടത്തിയ സൈനിക പരേഡിനിടയിലാണ് ചിന്‍പിംഗിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

മൂന്നു ലക്ഷം സൈനികരെ കുറയ്ക്കുമെന്നു പറഞ്ഞ ചിന്‍പിംഗ് ഇതിനുള്ള സമയപരിധി പ്രഖ്യാപിച്ചില്ല. പരേഡ് വീക്ഷിക്കാന്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, സൌത്ത് കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ച്യൂംഗ്്ഹീ, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ്, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തുടങ്ങി 30രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികളെ സാക്ഷിനിര്‍ത്തിയായിരുന്നു ചിന്‍പിംഗിന്റെ പ്രഖ്യാപനം. പാശ്ചാത്യ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു. അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയിലെ കേസില്‍ പ്രതിയായ സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീറും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

നിലവില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ 23 ലക്ഷം സൈനികരാണുള്ളത്. ലോകത്തെ ഏറ്റവും വലിയ സൈന്യമാണിത്. ഇതു മൂന്നാം പ്രാവശ്യമാണു ചൈന സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. 1980ല്‍ 45 ലക്ഷം സൈനികരുണ്ടായിരുന്നു. 1985ല്‍ സൈനികരുടെ എണ്ണം 30 ലക്ഷമായും പിന്നീട് 23 ലക്ഷമായും നിജപ്പെടുത്തുകയായിരുന്നു.


ചിന്‍പിംഗ് പ്രസിഡന്റായശേഷം ചൈനീസ് സേനയെ നവീകരിക്കുന്നതിനും പുതിയ ആയുധങ്ങള്‍ തയാറാക്കി അവതരിപ്പിക്കുന്നതിനും പല നടപടികളും സ്വീകരിച്ചു. സൈന്യത്തിലെ അഴിമതിക്കെതിരേ അദ്ദേഹം കര്‍ശന നടപടി എടുത്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ രണ്ടു മുന്‍ വൈസ് ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ ഉന്നത റാങ്കിലുള്ള 40 സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുകയാണ്.

ചൈനയുടെ സൈനികശക്തി വിളിച്ചോതുന്ന പരേഡില്‍ ഏറ്റവും പുതിയ ആയുധങ്ങളും പ്രദര്‍ശിപ്പിച്ചു. വിമാനവാഹിനിക്കപ്പലുകള്‍ തകര്‍ക്കാന്‍ പര്യാപ്തമായ അത്യാധുനിക കപ്പല്‍ വേധ മിസൈല്‍, ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍, ഇന്റര്‍മീഡിയറ്റ് റേഞ്ച് ആണവ മിസൈലുകള്‍ എന്നിവ പരേഡില്‍ പ്രദര്‍ശിപ്പിച്ചു. കപ്പല്‍വേധ മിസൈലിന് 1700 കിലോമീറ്റര്‍ അകലെയുള്ള കൂറ്റന്‍ വിമാനവാഹിനി തകര്‍ക്കാനാവും. 200 യുദ്ധവിമാനങ്ങള്‍ ആകാശത്തു വട്ടമിട്ടു പറന്നു. പാക്കിസ്ഥാന്‍, റഷ്യ തുടങ്ങി 17 രാജ്യങ്ങളില്‍നിന്നുള്ള സൈനികരും ചൈനീസ് സൈനികരും ഉള്‍പ്പെടെ 12000പേര്‍ പരേഡില്‍ പങ്കെടുത്തു.

അടുത്തകാലത്തെ ചൈനീസ് ഓഹരിവിപണി തകര്‍ച്ചയും അതു സമ്പദ്ഘടനയില്‍ ഏല്പിച്ച ആഘാതവും സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നു ശ്രദ്ധതിരിക്കാന്‍ സൈനിക പരേഡ് ചിന്‍പിംഗിന് നല്ലൊരു ഉപാധിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.