ട്രക്ക് ദുരന്തത്തില്‍ മരണം 71, ബോട്ട് മുങ്ങി 200 മരണം
Sunday, August 30, 2015 11:20 PM IST
വിയന്ന: വ്യാഴാഴ്ചയുണ്ടായ രണ്ടു ദുരന്തങ്ങളില്‍ 270ല്‍ അധികം അഭയാര്‍ഥികള്‍ മരിച്ച സംഭവം യൂറോപ്പിനെ നടുക്കി. കിഴക്കന്‍ ഓസ്ട്രിയയില്‍ വ്യാഴാഴ്ച ഭക്ഷ്യവിതരണ ട്രക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അഭയാര്‍ഥികളുടെ എണ്ണം 71 ആയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഹംഗറിയില്‍നിന്ന് ഓസ്ട്രിയയിലേക്കു വന്ന ട്രക്കില്‍ അമ്പതു മൃതദേഹങ്ങള്‍ കാണപ്പെട്ടെന്നായിരുന്നു നേരത്തെവന്ന വാര്‍ത്ത.ഇതിനിടെ ലിബിയയില്‍നിന്നു ഇറ്റലിക്കു പോകാന്‍ ശ്രമിക്കവേ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ബോട്ടു തകര്‍ന്ന് 200 അഭയാര്‍ഥികള്‍ വ്യാഴാഴ്ച മരിച്ചതായി റെഡ്ക്രോസ് റിപ്പോര്‍ട്ടു ചെയ്തു.

ഓസ്ട്രിയയിലെ ബുര്‍ഗന്‍ലാന്‍ഡിലെ ഹൈവേയില്‍ പാര്‍ക്കു ചെയ്തിരുന്ന ട്രക്കില്‍ 59 പുരുഷന്മാരുടെയും എട്ടു സ്ത്രീകളുടെയും നാലു കുട്ടികളുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നതെന്നു പോലീസ് വക്താവ് പീറ്റര്‍ ഡോസ്കോസില്‍ പറഞ്ഞു. അടച്ചുപൂട്ടിയ ട്രക്കില്‍ ശ്വാസംമുട്ടിയാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. അഴുകിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളും. ട്രക്കില്‍നിന്ന് ദ്രാവകം ഒലിച്ചിറങ്ങുന്നുവെന്ന് റോഡ് നന്നാക്കുന്നവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു പോലീസെത്തി പരിശോധന നടത്തിയത്.


ബള്‍ഗേറിയന്‍-ഹംഗേറിയന്‍ മനുഷ്യക്കള്ളക്കടത്തു സംഘമാണ് അഭയാര്‍ഥികളെ ട്രക്കില്‍ അയച്ചതെന്നു കരുതപ്പെടുന്നു. ഹംഗറിയുടെ നമ്പര്‍ പ്ളേറ്റാണ് ട്രക്കിനുണ്ടായിരുന്നത്.

ട്രക്ക് ഡ്രൈവര്‍ എന്നു കരുതപ്പെടുന്നയാള്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റു ചെയ്തതായി ഹംഗറി അറിയിച്ചു. ഇവരെ സെപ്റ്റംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലുള്ള മൂന്നു ബള്‍ഗേറിയക്കാരെയും ഒരു അഫ്ഗാന്‍കാരനെയും വിചാരണയ്ക്കു വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്ന് ഓസ്ട്രിയ അറിയിച്ചു. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റില്‍ ഇന്നലെ ജനങ്ങള്‍ അനുസ്മരണച്ചടങ്ങ് നടത്തി.

വ്യാഴാഴ്ച ലിബിയയിലെ സുവാര തുറമുഖത്തിനടുത്തു മുങ്ങിയ അഭയാര്‍ഥി ബോട്ടിലെ 105 മൃതദേഹങ്ങള്‍ കണ്െടടുത്തതായി റെഡ്ക്രോസ് പറഞ്ഞു.കാണാതായ 105 പേര്‍കൂടി മരിച്ചതായി സംശയിക്കുന്നു.198 പേരെ രക്ഷ പ്പടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.