പാക് ഭീകരന്‍ മാലിക് ഇഷാക് കൊല്ലപ്പെട്ടു
പാക് ഭീകരന്‍ മാലിക് ഇഷാക് കൊല്ലപ്പെട്ടു
Thursday, July 30, 2015 12:08 AM IST
ലാഹോര്‍: ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടു നിരവധി ഭീകരാക്രമണങ്ങള്‍ സംഘടിപ്പിച്ച കൊടും ഭീകരന്‍ മാലിക് ഇഷാക് കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിരോധിക്കപ്പെട്ട ലഷ്കര്‍-ഇ-ജാംഗ്്വി(എല്‍ഇജെ) നേതാവായ ഇഷാക്കിന്റെ രണ്ടു പുത്രന്മാരും മറ്റു 11 ഭീകരരും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ കൊല്ലപ്പെട്ടു. കസ്റഡിയിലെടുത്ത ഇഷാക്കിനെ പോലീസ് കരുതിക്കൂട്ടി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

ഇഷാക്കിനെയും പുത്രന്മാരായ ഉസ്മാന്‍, നവാസ് എന്നിവരെയും ശനിയാഴ്ചയാണ് അറസ്റു ചെയ്തത്. ഇവരെയും മറ്റ് ഏതാനും ഭീകരരെയും ഇന്നലെ മുസാഫര്‍ഗറിലെ ഭീകരവിരുദ്ധ കേന്ദ്രത്തിലേക്കു കൊണ്ടുപോകുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ 15 ഭീകരര്‍ തടയുകയും ഏറ്റുമുട്ടലിനുശേഷം എല്ലാവരെയും മോചിപ്പിക്കുകയും ചെയ്തു. ഭീകരവിരുദ്ധ കേന്ദ്രത്തിലേക്ക് പോലീസ് വയര്‍ലസ് സന്ദേശം അയച്ചതിനെത്തുടര്‍ന്ന് അവിടെ നിന്നെത്തിയ പോലീസ് സംഘം ഭീകരരെ വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കനത്ത വെടിവയ്പുണ്ടായി. ഇഷാക്കും പുത്രന്മാരും 11 ഭീകരരും കൊല്ലപ്പെടുകയും ആറു പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.


ഒരു കാലത്ത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണയില്‍ പ്രവര്‍ത്തിച്ച ഇഷാക്കും സംഘവും വിവിധ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഷിയാകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇഷാക്കിനെതിരേ കൊലക്കുറ്റത്തിനു കേസ് എടുത്തെങ്കിലും സാക്ഷി മൊഴികളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു.

2013ല്‍ ബലൂചിസ്ഥാനില്‍ 160പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2009ല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെയുള്ള ആക്രമണത്തിന്റെ സൂത്രധാരനും ഇഷാക് ആണെന്നു കരുതപ്പെടുന്നു. 2001ല്‍ എല്‍ഇജെയെ പാക്കിസ്ഥാന്‍ നിരോധിച്ചു. 2003ല്‍ യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഈ സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.അല്‍ക്വയ്ദ, താലിബാന്‍ എന്നീ സംഘടനകളുമായും സഹകരിച്ചു പ്രവര്‍ത്തിച്ച എല്‍ഇജെ നേതാവ് ഇഷാക്കിന്റെ വധം ഭീകരര്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് പാക് ഭീകരവിരുദ്ധ ഡിപ്പാര്‍ട്ടുമെന്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.