ശ്രീലങ്കയില്‍ പ്രതിസന്ധി: നാലു മന്ത്രിമാര്‍ രാജിവച്ചു
ശ്രീലങ്കയില്‍ പ്രതിസന്ധി: നാലു മന്ത്രിമാര്‍ രാജിവച്ചു
Friday, May 22, 2015 11:28 PM IST
കൊളംബോ: ശ്രീലങ്കയെ രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തി ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടിക്കാരായ (എസ്എല്‍എഫ്പി) നാലു മന്ത്രിമാര്‍ സിരിസേന സര്‍ക്കാരില്‍നിന്നു രാജിവച്ചു. യുഎന്‍പി പാര്‍ട്ടിക്കാരനായ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചാണു രാജി.

ഭരണമുന്നണിയുടെ നിയന്ത്രണം ഒറ്റയ്ക്കു കൈയാളാനാണു വിക്രമസിംഗെ ശ്രമിക്കുന്നതെന്നും ശ്രീലങ്കന്‍ പ്രസിഡന്റാണെങ്കിലും സിരിസേനയ്ക്ക് സര്‍ക്കാരില്‍ യാതൊരു സ്വാധീനവുമില്ലെന്നും രാജിവച്ച മന്ത്രിമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പാര്‍ലമെന്ററി കാര്യമന്ത്രി മഹിന്ദ യാപാ അബെവര്‍ധനെ, എസ്എല്‍എഫ്പി വക്താവും ഭവനനിര്‍മാണ മന്ത്രിയുമായ ദിലാന്‍ പെരയ്ര, പൊതുഭരണവകുപ്പു മന്ത്രി സിബി രത്നനായകെ, പരിസ്ഥിതി മന്ത്രി പവിത്രാദേവി വന്നിയരചി എന്നിവരാണ് രാജിവച്ചത്.

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് രാജിവച്ച മന്ത്രിമാര്‍ പറഞ്ഞു. വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടി മറ്റു പാര്‍ട്ടികളെ നോക്കുകുത്തികളാക്കി ഭരണമുന്നണിയുടെ നിയന്ത്രണം കൈയടക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

എന്നാല്‍ സിരിസേനയോടു തോറ്റ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയുമായി അടുക്കുന്നതിനാണ് രാജിവച്ചവരുടെ ശ്രമമെന്നു പറയപ്പെടുന്നു. അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന രാജപക്സെ രാഷ്ട്രീയ തിരിച്ചുവരവിനു ശ്രമിക്കുകയാണ്. സെപ്റ്റംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടത്താനിരിക്കേയാണ് എസ്എല്‍ എഫ്പിയുടെ നാലുമന്ത്രിമാര്‍ രാജിവച്ചിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.


ജനുവരി എട്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് സിരിസേനയും രാജപക്സെയുടെ എസ്എല്‍ എഫ് പി പാര്‍ട്ടിയില്‍ അംഗമായിരുന്നു. സിരിസേനയുടെ കൂറുമാറ്റം രാജപക്സെയ്ക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സിരിസേന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു രാജപക്സെ പുറത്താക്കി. എന്നാല്‍ രാജപക്സെ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും സിരിസേന എസ്എഫ് പിഎല്‍ നേതാവായി.

പക്ഷേ പ്രതിപക്ഷ യുഎന്‍പിയുമായി സഹകരിച്ചു സര്‍ക്കാരുണ്ടാക്കിയ സിരിസേനയുടെ നടപടിയില്‍ ഫ്രീഡം പാര്‍ട്ടിയുടെ അണികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതു മുതലെടുത്ത് വീണ്ടും ഒരു രാഷ്ട്രീയ തിരിച്ചുവരവിനാണ് രാജപക്സെ ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.