കരിദിനവും കടുത്ത നിലപാടുമായി പ്രതിപക്ഷം; പാർലമെന്റ് ഇന്നലെയും സ്തംഭിച്ചു
കരിദിനവും കടുത്ത നിലപാടുമായി പ്രതിപക്ഷം; പാർലമെന്റ് ഇന്നലെയും സ്തംഭിച്ചു
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ ഇന്നലെ കരിദിനം ആചരിച്ച പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. പാർലമെന്റിനു പുറത്തു നടന്ന പ്രതിഷേധത്തിനുശേഷം അകത്തു കയറിയ പ്രതിപക്ഷം നോട്ട് വിഷയത്തിൽ വോട്ടിംഗോടുകൂടിയ ചർച്ച വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. കോൺഗ്രസ്, ഇടത് എംപിമാർ കറുത്ത ബാഡ്ജ് കൈയിൽ ചുറ്റിയാണ് സഭയിലെത്തിയത്. അസുഖം മൂലം സഭാ നടപടികളിൽനിന്നു വിട്ടുനിന്നിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇന്നലെ ലോക്സഭയിൽ എത്തി. ബഹളത്തിൽ മുങ്ങിയ ഇരുസഭകളും ഇന്നലെ മറ്റു പ്രധാന നടപടികളൊന്നും പൂർത്തിയാക്കാതെ പിരിഞ്ഞു.

ലോക്സഭ ചേർന്നയുടൻതന്നെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകിയില്ല. ഇതോടെ കോൺഗ്രസ്, തൃണമൂൽ, സിപിഎം അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലിറങ്ങി. ഇതിനിടെ പതിവ് ഇംഗ്ലീഷ്, ഹിന്ദി മുദ്രാവാക്യങ്ങൾക്കു പുറമേ മലയാളത്തിലും മുദ്രാവാക്യം മുഴങ്ങിയത് കൗതുകമായി. പ്രതിപക്ഷബഹളം രൂക്ഷമായപ്പോൾ മറ്റ് അംഗങ്ങളുടെ സംസാരത്തെ തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്നു സ്പീക്കർ മുന്നറിയിപ്പു നൽകി. ചർച്ചയാണ് ആവശ്യമെങ്കിൽ ചർച്ച നടത്തൂ പക്ഷേ, സഭയെ മൊത്തത്തിൽ ശല്യപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞു. ബഹളം രൂക്ഷയമായതോടെ സഭ ഉച്ചകഴിഞ്ഞു ചേരുന്നതിനായി പിരിഞ്ഞു. പിന്നീട് സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു.

ഇതിനിടെ അസ്വസ്‌ഥനായ ധനമന്ത്രി ജയ്റ്റ്ലി പ്രതിപക്ഷത്തിനു നേർക്ക് രൂക്ഷമായ വിമർശനമുന്നയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സർക്കാർ എല്ലാ നടപടികളും ചെയ്തുവരികയാണ്. ഇതിനായി ഡിസംബർ 30 വരെ സമയമെടുക്കുമെന്നാണു പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. അതിനായുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ കള്ളപ്പണം തിരിച്ചുപിടിക്കാൻ ചെയ്ത ഒരു നടപടിയെങ്കിലും എടുത്തു കാണിക്കാനുണ്ടോ എന്നും ജയ്റ്റ്ലി കോൺഗ്രസിനെ വെല്ലുവിളിച്ചു. ബഹളത്തിനിടെ ഉപധനാഭ്യർഥനകൾ പാസാക്കി. തുടർന്ന് സഭ ഇന്നലത്തേക്കു പിരിഞ്ഞു.

രാജ്യസഭയിലും നോട്ട് വിഷയത്തിലുടക്കി പ്രതിപക്ഷം ബഹളമുയർത്തി. തങ്ങൾ ദിവസങ്ങളായി ചർച്ച ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എന്നാൽ, സർക്കാർ ചെവി കൊടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു.


നോട്ട് നിരോധനത്തെ തുടർന്ന് ഇതിനോടകം 100 പേർ മരിച്ചു. സഭ ഇതിൽ അനുശോചിക്കേണ്ടതാണ്. പക്ഷേ, സർക്കാർ വിസമ്മതിക്കുന്നു. അതിനാലാണ് ഇന്നു പാർലമെന്റിനു പുറത്ത് കരിദിനം ആചരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മുറിവിൽ ഉപ്പു പുരട്ടുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ, മന്ത്രി എം. വെങ്കയ്യ നായിഡു പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയാറാണെന്നും പക്ഷേ, പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ തന്നെ നിൽക്കുകയാണെന്നും പറഞ്ഞു. ഇടയ്ക്കു കയറി സംസാരിക്കാൻ ശ്രമിച്ച മന്ത്രി നായിഡുവിനെ അധ്യക്ഷൻ ഡോ. ഹമീദ് അൻസാരി താക്കീത് ചെയ്തു.

ഗോതമ്പിന്റെ ഇറക്കുമതി ചുങ്കം പത്തു ശതമാനം മുതൽ കുറച്ചതിൽ രാജ്യസഭയിൽ കോൺഗ്രസും ജെഡിയുവും പ്രതിഷേധമുയർത്തി. പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ തന്നെ തീരുമാനങ്ങൾ സഭയ്ക്കു പുറത്തു പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് അംഗം ദിഗ് വിജയ് സിംഗാണ് വിഷയമുന്നയിച്ചത്. ഇറക്കുമതിച്ചുങ്കം കുറച്ചത് സംബന്ധിച്ച പ്രഖ്യാപനം ധനകാര്യ സഹമന്ത്രി അർജുൻ സിംഗ് മേഘ് വാൾ സഭയിൽവച്ചതിനു പിന്നാലെയാണ് വിഷയം ഉന്നയിച്ചത്.

നോട്ട് നിരോധനത്തിനുശേഷം ഗോതമ്പ് വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റു പോകുന്നത്. ഇറക്കുമതിച്ചുങ്കം കുറച്ചത് ഗൂഢാലോചനയാണെന്നും കർഷകരെ വല്ലാതെ വലയ്ക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഇത്തരം കാര്യങ്ങൾ സഭയ്ക്കു പുറത്തു പ്രഖ്യാപിക്കുന്നതിലൂടെ ചട്ടലംഘനമാണു നടത്തുന്നതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. സർക്കാർ നടപടി കർഷക വിരുദ്ധമാണെന്ന് ജെഡിയു നേതാവ് ശരദ് യാദവും ചൂണ്ടിക്കാട്ടി.

എന്നാൽ, വിഷയം ചർച്ചയ്ക്കു വരുമ്പോൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്ന് അധ്യക്ഷൻ വ്യക്‌തമാക്കി. നടപടിക്രമങ്ങൾ അനുസരിച്ചു വേണം വിഷയങ്ങൾ ഉന്നയിക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നും പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.