ജനാർദ്ദൻ റെഡ്ഡിയുടെ കള്ളപ്പണം: രഹസ്യമറിയാവുന്ന ഡ്രൈവർ ജീവനൊടുക്കി
Wednesday, December 7, 2016 3:33 PM IST
ബംഗളൂരു: ഖനിവ്യവസായിയും കർണാടക മുൻമന്ത്രിയുമായ ജനാർദ്ദൻ റെഡ്ഡി 100 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതിനെക്കുറിച്ച് അറിവുണ്ടായിരുന്ന സർക്കാർ ഡ്രൈവർ ജീവനൊടുക്കി. സ്പെഷൽ ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമനായകിന്റെ ഡ്രൈവർ രമേഷ് ഗൗഡയാണ് ആത്മഹത്യ ചെയ്തത്. റെഡ്ഡി വെളുപ്പിച്ചെടുത്ത പണം നവംബർ 16നു നടന്ന മകളുടെ വിവാഹത്തിൽ ചെലഴിച്ചതായി രമേഷിന്റെ ആത്മഹത്യാക്കുറിപ്പിൽ സൂചനയുണ്ട്. 500 കോടി രൂപ ചെലവഴിച്ചാണ് റെഡ്ഡി മകളുടെ വിവാഹം നടത്തിയത്.

കേന്ദ്ര സർക്കാർ റദ്ദാക്കിയ 500, 1000 രൂപയുടെ നോട്ടുകളാണ് ലാൻഡ് അക്വിസിഷൻ ഓഫീസർ ഭീമനായികിന്റെ സഹായത്തോടെ റെഡ്ഡി വെളുപ്പിച്ചെടുത്തത്. ഇതായി 20 ശതാനം കമ്മീഷൻ ഭീമനായികിന് നല്കി.

ബംഗളൂരു നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ മഡൂർ നഗരത്തിലെ സമൃദ് ലോഡ്ജിൽ കീടനാശിനി കഴിച്ചാണ് രമേഷ് ആത്മഹത്യ ചെയ്തതെന്നും പോലീസ് അറിയിച്ചു.

ജനാർദ്ദൻ റെഡ്ഡി കള്ളപ്പണം വെളുപ്പിച്ച വിവരം രമേഷിന് അറിവുള്ളതിനാൽ സ്‌ഥിരം ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നതായും ഇതാണു മരണത്തിനു കാരണമെന്നും എസ്ഐ കെ.ആർ. പ്രസാദ് പറഞ്ഞു. നായിക്കും മറ്റൊരു ഡ്രൈവർ മുഹമ്മദും സ്‌ഥിരം ഭീഷണിപ്പെടുത്തിയിരുന്നതായി ആത്മഹത്യാകുറിപ്പിലുണ്ട്. ആത്മഹത്യാപ്രേരണാകുറ്റം നായിക്കിനും മുഹമ്മദിനുമെതിരേ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


നായിക്കിനു ജനാർദ്ദൻ റെഡ്ഡിയുമായും ബെല്ലാരി എംപി ബി. ശ്രീരാമലുവുമായും നല്ല സൗഹൃമുണ്ടെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തെക്കുറിച്ച് റെഡ്ഡിയും ശ്രീരാമലുവും നായിക്കും പ്രതികരിച്ചിട്ടില്ല.

ആഡംബരവിവാഹത്തെത്തുടർന്ന് റെഡ്ഡിയുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. അനധികൃത ഖനന കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന റെഡ്ഡി മകളുടെ വിവാഹത്തിനായാണ് ജാമ്യത്തിലിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.