യേ ദിൽ ഹെ മുഷ്കിൽ: സൈനികക്ഷേമത്തിനു പണം നല്കാനുള്ള തീരുമാനത്തിനെതിരേ കേന്ദ്രമന്ത്രിമാർ
യേ ദിൽ ഹെ മുഷ്കിൽ: സൈനികക്ഷേമത്തിനു പണം നല്കാനുള്ള തീരുമാനത്തിനെതിരേ കേന്ദ്രമന്ത്രിമാർ
Tuesday, October 25, 2016 12:28 PM IST
ന്യൂഡൽഹി/ മുംബൈ: പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് മുംബൈയിൽ മഹാരാഷ്ട്ര നവനിർമാൺ സേന വിലക്കിയ യേ ദിൽ ഹെ മുഷ്കിലിന്റെ പ്രദർശനത്തിനു പകരമായി അഞ്ചു കോടി രൂപ സൈനികക്ഷേമത്തിന് സിനിമാ നിർമാതാവിൽനിന്നു വാങ്ങി നല്കുമെന്ന എംഎൻഎസിന്റെ വാഗ്ദാനത്തിനെതിരേ രണ്ടു കേന്ദ്രമന്ത്രിമാർ. പ്രതിരോധമന്ത്രി മനോഹർ പരീക്കർ, വാർത്താവിതരണ പ്രക്ഷേപണമന്ത്രി വെങ്കയ്യ നായിഡു എന്നിവരാണ് ഈ പണം കേന്ദ്രത്തിനു വേണ്ടെന്ന് അഭിപ്രായപ്പെട്ടത്. ആരുടെയെങ്കിലും കഴുത്തുഞെരിച്ചു കിട്ടുന്ന പണം സൈന്യത്തിന്റെ ക്ഷേമത്തിന് ഉപയോഗിക്കില്ലെന്നും എംഎൻഎസിന്റെ ഈ കരാർ തെറ്റായ കീഴ്വഴക്കമാണെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ഇതിനിടെ, എംഎൻസിന്റെ അഞ്ചു കോടി ഫണ്ടിനെതിരേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തി. സൈനികക്ഷേമത്തിനു നിർബന്ധിച്ച് പണം പിരിക്കരുതെന്നായിരുന്നു ഫഡ്നാവിസ് അഭിപ്രായപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സമാധാനം പുലരാൻ വിഘടനവാദികളുമായും നക്സലുകളുമായും ചർച്ച നടത്തേണ്ടിവരാറില്ലേ എന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി.


പാക് താരം ഫവദ് ഖാനെ അഭിനയിപ്പിച്ചതിനെതിരേയാണ് എംഎൻഎസ് രംഗത്തെത്തിയത്. ഉറി ഭീകരാക്രമണത്തിനുശേഷം എംഎൻഎസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പാക് താരങ്ങൾ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ടു പോകണമെന്നു മുന്നയിപ്പു നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.