കാവേരി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
കാവേരി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
Tuesday, September 27, 2016 12:58 PM IST
ന്യൂഡൽഹി: കാവേരി നദിയിൽ നിന്നു മൂന്നു ദിവസത്തേക്കു 6000 ക്യുസെക്സ് വെള്ളം തമിഴ്നാടിനു നൽകണമെന്നു സുപ്രീംകോടതി. തമിഴ്നാടിനു വെള്ളം നൽകാനാവില്ലെന്ന കർണാടക നിയമസഭയുടെ പ്രമേയം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറൽ സംവിധാനത്തിൽ പ്രശ്ന പരിഹാരമാകില്ല. കാവേരി നദീജല പ്രശ്നം പരിഹരിക്കുന്നതിനായി രണ്ട് സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം രണ്ട് ദിവസത്തിനുള്ളിൽ വിളിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.

ഡിസംബർ കഴിയും വരെ തമിഴ്നാടിനു വെള്ളം നൽകാനാവില്ലെന്നായിരുന്നു കർണാടകയുടെ വാദം. നിയമസഭ പ്രമേയം പാസാക്കിയതു കർണാടകയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ ചൂണ്ടിക്കാട്ടിയെങ്കിലും ജസ്റ്റീസുമാരായ ദീപക് മിശ്രയും യു.യു. ലളിതും പരിഗണിച്ചില്ല. കോടതി ഉത്തരവ് പാലിക്കുന്നതാണ് ഉചിതമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയോടു ഉപദേശിക്കണമെന്ന് അഭിഭാഷകനോടു പറഞ്ഞു.


രണ്ട് സംസ്‌ഥാന സർക്കാരുകളും ഒരുമിച്ചിരുന്ന് അതിനു പരിഹാരങ്ങൾ കണ്ടെത്തണം. അതിനു കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയോടു കോടതി നിർദേശിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിനുള്ള നടപടിയെടുക്കാമെന്നു റോഹ്തഗി കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.