വിമാനം കണ്ടെത്താൻ ഉപഗ്രഹസഹായം തേടി
വിമാനം കണ്ടെത്താൻ ഉപഗ്രഹസഹായം തേടി
Sunday, July 24, 2016 12:11 PM IST
ചെന്നൈ: ചെന്നൈയിൽനിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനം എഎൻ–32നുള്ള തെരച്ചിൽ മൂന്നാം ദിവസവും നടന്നു. ഇസ്രോ ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു തെരച്ചിൽ. വിമാനാവശിഷ്‌ടത്തിനു സമാനമായ വസ്തുക്കൾ ഉപഗ്രഹം കണ്ടെത്തിയെങ്കിലും ബംഗാൾ ഉൾക്കടലിലെ തെരച്ചിൽ സംഘത്തിന് ഇവ കണ്ടെത്താനായില്ല. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും 18 കപ്പലുകളും ഒരു മുങ്ങിക്കപ്പലും എട്ടു വിമാനങ്ങളുമാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്.

ചെന്നൈ താംബരം വ്യോമസേനാ ബേസിൽനിന്ന് ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലെയറിലേക്കു വെള്ളിയാഴ്ച പുറപ്പെട്ട എഎൻ 32 യാത്രാവിമാനം പറന്നുയർന്ന് 16 മിനിറ്റിനുള്ളിലാണു കാണാതായത്. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 29 പേരുണ്ടായിരുന്നു. മലയാളികളായ നാവികസേനാ ഉദ്യോഗസ്‌ഥൻ ഐ.വി. വിമൽ, കരസേനാ ഉദ്യോഗസ്‌ഥൻ സജീവ് കുമാർ എന്നിവർ കാണാതായവരിൽ ഉൾപ്പെടുന്നു. 24 മണിക്കൂറും തെരച്ചിൽ നടത്തുന്നുണ്ടെന്നും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും നാവികസേനാ പൂർവ കമാൻഡിന്റെ മേധാവി വൈസ് അഡ്മിറൽ എച്ച്.സി.എസ്. ബിഷ്ത് പറഞ്ഞു. വിമാനം വീണെന്നു സംശയിക്കുന്ന സമുദ്രഭാഗത്ത് 3,500 മീറ്ററിൽ കൂടുതലാണ് ആഴം. ആഴക്കൂടുതലും ബംഗാൾ ഉൾക്കടലിലെ പ്രക്ഷുബ്ധ കാലാവസ്‌ഥയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രി മനോഹർ പരീക്കർ സ്‌ഥലത്തെത്തി തെരച്ചിലിനു നേതൃത്വം നല്കിയിരുന്നു.


ഇതിനിടെ, വിമാനം കാണാതായതു സംബന്ധിച്ച് വ്യോമസേന തമിഴ്നാട് പോലീസിൽ പരാതി രജിസ്റ്റർ ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.