വിരാട് അവസാന യാത്ര ആരംഭിച്ചു; നിറകണ്ണുകളോടെ സൈനികർ
വിരാട് അവസാന യാത്ര ആരംഭിച്ചു; നിറകണ്ണുകളോടെ സൈനികർ
Saturday, July 23, 2016 12:50 PM IST
മുംബൈ: ഐഎൻഎസ് വിരാട് അവസാന യാത്ര പുറപ്പെട്ടു. 1987 മേയ് 12നാണ് വിമാനവാഹിനിക്കപ്പലായ വിരാട് ഇന്ത്യൻ നേവിയുടെ ഭാഗമാകുന്നത്. ഡ്രൈ ഡോക്കിംഗിനും അറ്റകുറ്റപ്പണികൾക്കുമായി വിരാട് മുംബൈയിൽനിന്നു കൊച്ചിൻഷിപ് യാർഡിലെത്തും. ഇതാണ് വിരാട് സ്വന്തമായി നടത്തുന്ന അവസാന യാത്ര.

മുംബൈയിൽനിന്നു കൊച്ചിയിലേക്കുള്ള വിരാടിന്റെ അവസാന യാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ വൈസ് അഡ്മിറൽ ഗിരീഷ് ലുത്രയും വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ളാഗ് ഓഫീസറും അടക്കം മുതിർന്ന നിരവധി നേവി ഉദ്യോഗസ്‌ഥരും എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് സൈനികർ കപ്പലിനെ യാത്രയാക്കിയത്. 27ന് കൊച്ചിയിൽ എത്തും. ഇവിടെ തെക്കൻ നാവിക കമാൻഡിൽ നങ്കൂരമിടും. കൊച്ചിയിലെ അറ്റകുറ്റപ്പണികൾക്കു ശേഷം മുംബൈയിൽ മടങ്ങിയെത്തുന്ന വിരാടിന്റെ ഡീകമ്മീഷനിംഗ് നവംബറോടെ നടക്കുമെന്നാണു റിപ്പോർട്ട്. ഡീകമ്മീഷൻ ചെയ്ത ശേഷം 226.5 മീറ്റർ നീളമുള്ള കപ്പൽ എന്തു ചെയ്യണമെന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല. കപ്പൽ മ്യൂസിയമാക്കണമെന്നാണു പ്രധാന നിർദേശം. ഇതിന് ഏകദേശം 400 കോടി രൂപ ചെലവ് വരും.


ബ്രിട്ടീഷ് നാവികസേനയുടെ എച്ച്എംഎസ് ഹെർമിസാണ് ഇന്ത്യ വാങ്ങി ഐഎൻഎസ് വിരാട് എന്നു പുനർനാമകരണം ചെയ്ത് 1987 മേയിൽ സൈന്യത്തിൽ ചേർത്തത്. 1959 മുതൽ 84 വരെ ബ്രിട്ടീഷ് സൈന്യത്തെ സേവിച്ചു.

87 മുതൽ 2016 വരെ ഇന്ത്യയെയും. വിരാടിലുണ്ടായിരുന്ന സീ ഹാരിയർ വിമാനങ്ങളും ഈ മേയ് ആറിനു സൈന്യത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനി റഷ്യയുടെ ഗോർഷ്ക്കോവ് വാങ്ങി പുനർനാമകരണം ചെയ്ത ഐഎൻഎസ് വിക്രമാദിത്യയാണ്. നാലാമതൊരു വിമാനവാഹിനി സ്വയം നിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതും കൊച്ചിൻ ഷിപ്പ്യാർഡിലാണ്. ആദ്യ വിമാന വാഹിനിയുടെ ഓർമയ്ക്കായി ഐഎൻഎസ് വിക്രാന്ത് എന്നു പേരിടുന്ന കപ്പൽ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണു കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.