രാജ്നാഥ് സിംഗിന്റെ കാഷ്മീർ സന്ദർശനം തുടങ്ങി; ട്രേഡ് യൂണിയനുകൾ വിട്ടുനിന്നു
രാജ്നാഥ് സിംഗിന്റെ കാഷ്മീർ സന്ദർശനം തുടങ്ങി; ട്രേഡ് യൂണിയനുകൾ വിട്ടുനിന്നു
Saturday, July 23, 2016 12:50 PM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെത്തുടർന്നു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട കാഷ്മീരിലെ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്‌ഥാനത്ത് എത്തി. മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗവർണർ എൻ.എൻ. വോറ എന്നിവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ സംസ്‌ഥാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി, ബിജെപി മന്ത്രിമാരുമായാണ് ആദ്യ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി നിർമൽ സിംഗുമായും കൂടിക്കാഴ്ച നടത്തിയ രാജ്നാഥ് സിംഗ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തി. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി.


അതേസമയം, രണ്ട് പ്രമുഖ ട്രേഡ് യൂണിയനുകൾ രാജ്നാഥുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചു. കാഷ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ), കാഷ്മീർ ഇക്കണോമിക് അലൈൻസ് (കെഇഎ) എന്നീ ട്രെഡ് യൂണിയൻ വിഭാഗങ്ങളാണ് രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തേണ്ടെന്നു തീരുമാനിച്ചത്. മുമ്പും ഇത്തരം കൂടിക്കാഴ്ചകൾ നടന്നിട്ടുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നതാണ് ഇവരുടെ നിലപാട്. വാനിയുടെ വധത്തിനുപിന്നാലെ ഉണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ നാലു ജില്ലകളിൽ ഒഴിവാക്കി. ബന്ദിപുര, ബാരാമുള്ള, ബുദ്ഗം, ഗൺഡെർബൽ എന്നീ ജില്ലകളെയാണ് കർഫ്യൂവിൽനിന്ന് ഒഴിവാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.