ദാദ്രി സംഭവം മുന്നറിയിപ്പ്: സാധ്വി പ്രാചി
Monday, October 5, 2015 12:36 AM IST
ന്യൂഡല്‍ഹി: ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഒരാളെ കൊലപ്പെടുത്തിയ സംഭവം ഗോമാംസം കഴിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നു വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി.

ഗോമാംസം കഴിക്കുന്നത് ആരാണെങ്കിലും അവര്‍ക്ക് ഇതേ അനുഭവമുണ്ടാവുമെന്നും ദാദ്രി സംഭവം ചൂണ്ടിക്കാട്ടി സാധ്വി പ്രാചി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ മകനെ അറസ്റ് ചെയ്യുകയും കൊലപാതകത്തെ ന്യായീകരിച്ചു സംസ്ഥാന നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തതിനു പിന്നാലെയാണ് വിഎച്ച്പി നേതാവിന്റെ വിവാദ പ്രസ്താവന.

അതേസമയം, മുസാഫര്‍നഗര്‍ വര്‍ഗീയ കലാപത്തില്‍ ആരോപണവിധേയനായ ബിജെപി എംഎല്‍എ സംഗീത് സോം ദാദ്രിയിലെത്തിയതു മറ്റൊരു വിവാദത്തിനു വഴിവച്ചു. 2013ല്‍ മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപം ഇളക്കിവിടാന്‍ പ്രകോപനപരമായി പ്രസംഗം നടത്തിയ ആളായാണു സംഗീത് സോം അറിയപ്പെടുന്നത്.

സമാജ്വാദി പാര്‍ട്ടിയാണ് ഇത്തരമൊരു സംഭവത്തിനു പിന്നിലെന്നും ന്യൂനപക്ഷ പ്രീണനത്തിനാണ് അഖിലേഷ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഗീത് സോം ആരോപിച്ചു. അറസ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്നും സമാജ്വാദി പാര്‍ട്ടി വര്‍ഗീയനിറം നല്‍കാനുള്ള നീക്കമാണു നടത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.