വിദേശജോലി: രേഖകള്‍ ഓണ്‍ലൈനിലൂടെ മതിയെന്നു കേന്ദ്രം
Friday, September 4, 2015 12:18 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്നവരില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ളവ ര്‍ രേഖകള്‍ ഓണ്‍ ലൈനിലൂടെ ലഭ്യമാക്കിയാല്‍ മതിയെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം. അപേക്ഷ നേരിട്ടോ ഏജന്‍സി മുഖേനെയോ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ സമര്‍പ്പിക്കാമെന്നും പാകപ്പിഴകള്‍ പരിഹരിച്ചു പുറത്തിറക്കിയ സംവിധാനത്തെ കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. തൊഴിലാളിയെ ആവശ്യമുള്ള വിദേശരാജ്യങ്ങളിലെ തൊഴിലുടമ ഇന്ത്യന്‍ എംബസിയിലൂടെ ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ രജിസ്റര്‍ ചെയ്യണമെന്നും വീസ, ശമ്പളം, തസ്തിക എന്നിവ വ്യക്തമാക്കണമെന്നും പ്രവാസികാര്യ മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.

നേരിട്ടും ഏജന്‍സികള്‍ മുഖേനെയും റിക്രൂട്ട് ചെയ്യുന്നതിനു ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യണം. ഇതേത്തുടര്‍ന്നു തൊഴില്‍ രേഖകള്‍ അടക്കമുള്ള ആവശ്യമായ രേഖകള്‍ തൊഴിലുടമ ഇന്ത്യന്‍ എംബസികളില്‍ ഹാജരാക്കുന്ന മുറയ്ക്കു തുടര്‍ നടപടികള്‍ക്കായി യൂസര്‍ ഐഡിയും പാസ്വേര്‍ഡും നല്‍കും. ജോലി തസ്തിക, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വീസയും തൊഴിലുടമ വെബ്സൈറ്റില്‍ ലഭ്യമാക്കണം.


ഉദ്യോഗാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതിന് അനുസരിച്ച് തൊഴില്‍ കരാര്‍ ഉണ്ടാക്കാനുള്ള സംവിധാനവും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ കരാര്‍ വെബ്സൈറ്റില്‍ ലഭ്യമായാല്‍ ഉദ്യോഗാര്‍ഥിക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സിനു ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. പാസ്പോര്‍ട്ടിന്റെ കോപ്പി, പ്രവാസി ഇന്‍ഷുറന്‍സ് പോളിസി വിവരങ്ങള്‍, ഒപ്പിട്ട തൊഴില്‍ കരാര്‍, ഫോട്ടോ എന്നിവ അപേക്ഷകന്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തണം.

എമിഗ്രേഷന്‍ ക്ളിയറന്‍സിനുള്ള ഫീസ് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അടച്ച് രസീത് ഉള്‍പ്പെടുത്തുകയോ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രേറ്റ്സില്‍ ലഭ്യമാക്കുകയോ ചെയ്യണം. എന്നാല്‍, എമിഗ്രേഷന്‍ ക്ളിയറന്‍സ് പൂര്‍ണമാകുന്നതിനായി തൊഴില്‍ കരാര്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയോ അസല്‍ രേഖകള്‍ പിഒഇ ഓഫീസില്‍ എത്തിക്കുകയോ ചെയ്യേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.