കൃഷിക്കു പ്രത്യേക ബജറ്റ്: നിര്‍ദേശം പരിഗണിക്കാമെന്നു കേന്ദ്രം
Friday, September 4, 2015 12:10 AM IST
ന്യൂഡല്‍ഹി: റെയില്‍വേ പോലെ കൃഷിക്കു മാത്രമായി പ്രത്യേക ബജറ്റ് വേണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. ഇതു സംബന്ധിച്ചു മുന്‍ എംപിയും കേരള കോണ്‍ഗ്രസ് നേതാവുമായ പി.സി. തോമസ് നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രിയുടെ പ്രതികരണം.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള കര്‍ഷകരുടെ സംഭാവനകള്‍ കൂടി പഠിച്ച ശേഷമേ കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കാവൂ എന്നു കേന്ദ്രം വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കണ്ടു തോമസ് ആവശ്യപ്പെട്ടു. ക്യോട്ടോ പ്രോട്ടോക്കോള്‍ അനുസരിച്ചു റബര്‍ തോട്ടങ്ങള്‍ക്കു പകരമായി കാര്‍ബണ്‍ ക്രെഡിറ്റു നല്‍കിയതുപോലെ പച്ചിലകളുടെ സംരക്ഷണത്തിനു കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളും വിലയിരുത്തണമെന്നു തോമസ് ചൂണ്ടിക്കാട്ടി. കാര്‍ഷിക ബജറ്റെന്ന ആശയം പ്രയോജനകരമാണെന്നു മന്ത്രി പറഞ്ഞതായി തോമസ് അറിയിച്ചു. 1924 മുതല്‍ റെയില്‍വേക്ക് പ്രത്യേക ബജറ്റ് വരുന്നതു മൂലം പ്രത്യേക ശ്രദ്ധ നല്‍കാനായി. 1921ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വില്യം അക്വര്‍ത്ത് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതുപോലെ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക കാര്‍ഷിക ബജററ് പാര്‍ലമെന്റിലും നിയമസഭയിലും അവതരിപ്പിക്കണമെന്നു തോമസ് ആവശ്യപ്പെട്ടു. കാര്‍ഷിക ബജറ്റിനെക്കുറിച്ചു ഡിസംബറില്‍ കേരളത്തില്‍ നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാമെന്നു കൃഷിമന്ത്രി സമ്മതിച്ചതായും തോമസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.