സര്‍വകക്ഷിയോഗം ഫലം കണ്ടില്ല; പാര്‍ലമെന്റ് സ്തംഭനം തുടരും
സര്‍വകക്ഷിയോഗം ഫലം കണ്ടില്ല; പാര്‍ലമെന്റ് സ്തംഭനം തുടരും
Friday, July 31, 2015 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷം ഒന്നടങ്കം നിലപാടില്‍ ഉറച്ചുനിന്നതോടെ പാര്‍ലമെന്റ് സ്തംഭനത്തിന് ഉപായംതേടി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഫലം കണ്ടില്ല.

ലളിത് മോദി, വ്യാപം അഴിമതി വിഷയങ്ങളില്‍ സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള ബിജെപിമന്ത്രിമാരുടെ രാജിക്കുശേഷം മാത്രം ചര്‍ച്ചയെന്ന നിലപാടില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിനൊപ്പം ഇടതു പാര്‍ട്ടികളും തൃണമുല്‍ കോണ്‍ഗ്രസും ഇതേ നിലപാട് സ്വീകരിച്ചു. എന്നാല്‍, മന്ത്രിമാരുടെ രാജി എന്നത് സാധ്യമല്ലെന്ന നിലപാടില്‍ ബിജെപിയും ഉറച്ചു നിന്നു. ഇതോടെ വരും ദിവസങ്ങളിലും പാര്‍ലമെന്റ് സമ്മേളനം തടസപ്പെടാനുള്ള സാധ്യതകളാണ് വ്യക്തമാകുന്നത്.

ലോക്സഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധവും ബഹളവും അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും പ്ളക്കാര്‍ഡുമായി സഭയിലെത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതയാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയില്‍ അച്ചടക്കം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രിമാര്‍ക്കെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാട് സമരത്തിന്റെ സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം സഭാ നേതാവ് പി. കരുണാകരന്‍ എന്നിവര്‍ വ്യക്തമാക്കി.


പുറത്തുള്ള രാഷ്ട്രീയം സഭയിലും പ്രതിഫലിക്കുന്നത് ആദ്യമായല്ല. ബിജെപി അധികാരത്തിലെത്തി എന്നതു കൊണ്ട് ഇതിനു മാറ്റമുണ്ടാകില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു പോലും ബിജെപി ഇതുവരെ മുന്നോട്ടു വന്നിട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍, പ്രതിപക്ഷം തയാറാണെങ്കില്‍ അവരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാറിന് മടിയില്ലെന്നാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.