സുഖയാത്രയ്ക്കു ചക്രവര്‍ത്തിയുടെ സഞ്ചരിക്കുന്ന പൂന്തോട്ടം
സുഖയാത്രയ്ക്കു ചക്രവര്‍ത്തിയുടെ സഞ്ചരിക്കുന്ന പൂന്തോട്ടം
Friday, May 29, 2015 11:21 PM IST
കോല്‍ക്കത്ത: കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേട്ടില്‍ ഇരിക്കാനും കളിക്കാനുമൊക്കെ താല്പര്യപ്പെടാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ പച്ചപ്പിനോടുള്ള താത്പര്യംമൂലം ഒരു പുല്‍ത്തകിടി ഒപ്പം കൊണ്ടുനടന്നാലോ?

സഞ്ചരിക്കുന്ന പുല്‍മേട് കൂട്ടിനൊരു പൂന്തോട്ടം. അതാണ് കോല്‍ക്കത്തയില്‍ ടാക്സി ഡ്രൈവറായ ധനഞ്ജയ് ചക്രവര്‍ത്തിയുടെ കാറിന്റെ പ്രത്യേകത. വാഹനത്തില്‍ ചെളി പുരളാതെ വളരെ ശ്രദ്ധിക്കാറുള്ള ആളുകളില്‍നിന്നു വ്യത്യസ്തനാണ് കക്ഷി. ചക്രവര്‍ത്തിയുടെ ടാക്സി കാര്‍ ഒരു സുന്ദര പൂന്തോട്ടംതന്നെയെന്നു പറയാം.

പ്രകൃതിസ്നേഹിയും പൂച്ചെടികളെ വളരെ ഇഷ്ടമുള്ള ആളുമായ ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ ചെടി നടാന്‍ സ്ഥലം തികയാതെ വന്നതോടെയാണു അംബാസിഡറില്‍ പൂന്തോട്ടം തുടങ്ങിയത്. ഒരു യാത്രക്കാരന്‍ ടാക്സിയില്‍ ഉപേക്ഷിച്ചുപോയ കുപ്പിയിലാണ് ചക്രവര്‍ത്തി ആദ്യം ചെടി നടുന്നത്. കുപ്പിയില്‍ മണ്ണുനിറച്ച് മണിപ്ളാന്റ് നട്ടു വാഹനത്തില്‍ സ്ഥാപിച്ചു. ഇതാണ് 'ഗ്രീനിംഗ് ഡ്രൈവ്' എന്ന് ചക്രവര്‍ത്തി പേരിട്ടിരിക്കുന്ന സഞ്ചരിക്കുന്ന പൂന്തോട്ടത്തിന്റെ തുടക്കം. ചക്രവര്‍ത്തിയുടെ ഈ 'ഭ്രാന്തി'നെ പരിഹസിച്ച നാട്ടുകാര്‍ പിന്നീട് അദ്ദേഹത്തിന്റെ എളിയ പരിശ്രമത്തെ അഭിനന്ദിക്കാന്‍ തുടങ്ങി. ചെടി വളരാന്‍ തുടങ്ങിയതോടെയാണു വാഹനം മുഴുവന്‍ ചെടികള്‍കൊണ്ടു നിറയ്ക്കാന്‍ തോന്നിയത്. ഇതേത്തുടര്‍ന്ന് പ്രത്യേകം ട്രേ തയാറാക്കി അതിനുള്ളില്‍ പുല്‍ച്ചെടിയുടെ കഷണങ്ങള്‍ നട്ട് ടാക്സിയുടെ മുകളില്‍ സ്ഥാപിച്ചു. ഇതിനായി 22,000 രൂപ ചെലവായി. വാഹനത്തിനുള്ളില്‍ പിടിപ്പിച്ച ചെടികള്‍ക്കു ചെലവായത് ഇതിനുപുറമേ. പുല്‍ത്തകിടി പൂര്‍ണരൂപത്തിലാവാന്‍ ഏകദേശം ആറു മാസമെടുത്തു.


വാഹനത്തിന്റെ പുറത്തെ പുല്‍ത്തകിടി കൂടാതെ ഡ്രൈവര്‍സീറ്റിനു സമീപത്തായി ബോണ്‍സായ്ച്ചെടികളും സ്ഥാപിച്ചിട്ടുണ്ട്. കാറിനു പുറകിലും പുല്‍ത്തകിടി ഒരുക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വായുമലിനീകണം ഇത്തരത്തിലൊരു സംവിധാനമൊരുക്കാന്‍ തനിക്ക് കൂടുതല്‍ പ്രചോദനമായെന്നും ചക്രവര്‍ത്തി പറയുന്നു. പുല്‍ത്തകിടി നിര്‍മിച്ചിരിക്കുന്ന ട്രേയില്‍ ചെറിയ കവിതകളും ഇയാള്‍ കുത്തിക്കുറിച്ചിട്ടുണ്ട്.

മലയാളത്തിലെ 'ഈ പറക്കും തളിക' എന്ന ചലച്ചിത്രത്തെ ഓര്‍മിക്കുംവിധം വാഹനം അലങ്കരിച്ചെങ്കിലും ഇതിനു യാത്രക്കാരില്‍നിന്നു പ്രത്യേക ചാര്‍ജൊന്നും ചക്രവര്‍ത്തി ഈടാക്കുന്നില്ല. എങ്കിലും ആദ്യമൊക്കെ യാത്രക്കൂലി കൂടുതലായിരിക്കുമെന്നു കരുതി ആളുകള്‍ ടാക്സിയില്‍ കയറാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനത്തില്‍ സഞ്ചരിക്കാനും ഒപ്പംനിന്നു ഫോട്ടോയെടുക്കാനുമൊക്കെ ആളുകള്‍ താത്പര്യത്തോടെ ചക്രവര്‍ത്തിയെ സമീപിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.