മന്‍മോഹന്‍ സിംഗിനെ മോദി ക്ഷണിച്ചതു സമ്പദ്വ്യവസ്ഥയെപ്പറ്റി പഠിക്കാനെന്നു രാഹുല്‍
മന്‍മോഹന്‍ സിംഗിനെ മോദി ക്ഷണിച്ചതു സമ്പദ്വ്യവസ്ഥയെപ്പറ്റി പഠിക്കാനെന്നു രാഹുല്‍
Friday, May 29, 2015 11:55 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ എങ്ങോട്ടു കൊണ്ടുപോകണം എന്നതു സംബന്ധിച്ച് ഒരു മണിക്കൂര്‍ പഠിക്കാനാണു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചുവരുത്തിയതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരുപക്ഷേ, സാമ്പത്തിക മേഖല എങ്ങനെയാണു മുന്നോട്ടു പോകുന്നതെന്നു മനസിലാക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചതെ ന്നു രാഹുല്‍ പരിഹസിച്ചു.

എന്‍എസ്യു സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴേക്കു പോകുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സമ്പദ്വ്യവസ്ഥയെ എങ്ങനെ നേരേ നയിക്കാന്‍ പറ്റുമെന്ന് ഒരുപക്ഷേ മോദി, മന്‍മോഹന്‍ സിംഗില്‍നിന്നു മനസിലാക്കിയിട്ടുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്: രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വീഴ്ചകളില്‍നിന്നു വീഴ്ചകളിലേക്കാണ് മോദിയും ബിജെപി സര്‍ക്കാരും തങ്ങളുടെ അജന്‍ഡകളുമായി പൊയ്ക്കൊണ്ടിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്നതു വലിയ ഒരു പൂജ്യമായി മാറും. അതു കാണാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണമെന്നില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മതി. പ്രധാനമന്ത്രി വലിയ സദസിനെ ഉണ്ടാക്കി വാക്കുകള്‍ വാരിവിതറുക മാത്രമാണെ ന്നും രാഹുല്‍ വിമര്‍ശിച്ചു. സ്വതന്ത്ര ചിന്തകളെയും അഭിപ്രായങ്ങളെയും അച്ചടക്കത്തിന്റെ വാളോങ്ങി അടിച്ചമര്‍ത്തുന്ന ആര്‍എസ്എസ് ശൈലി ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാനാണു മോദി സര്‍ക്കാരിന്റെ ശ്രമം. എല്ലാവരുടെയും നാവടപ്പിക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തരീതി. എവിടെ നോക്കിയാലും ഒരു വ്യക്തിമാത്രം എല്ലാം അറിയുന്നു. കര്‍ഷകരുടെ കാര്യം അറിയണമെങ്കില്‍ ഒരാള്‍ക്കു മാത്രമേ അറിയൂ. വിദ്യാഭ്യാസത്തിന്റെ കാര്യമാണെങ്കിലും അതുതന്നെ. വസ്ത്രങ്ങളുടെ കാര്യമാണെങ്കിലും ഒരു വ്യക്തിക്കു മാത്രമേ അറിയൂ. ഇതിപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.