ഡല്‍ഹിയിലെ പള്ളിയില്‍ മോഷണം; മദ്യപന്‍ പിടിയില്‍
Friday, May 29, 2015 11:54 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നട ത്തിയ കേസില്‍ ആള്‍ പിടിയില്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹരിനഗര്‍ സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ പള്ളിയിലെ മാതാവിന്റെ രൂപത്തിനു താഴെയുള്ള ഭണ്ഡാരമാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. തിലക്നഗര്‍ സ്വദേശി ഹര്‍വീന്ദര്‍ സിംഗ് എന്ന സണ്ണി (42) ആണു പിടിയിലായതെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്നാണ് പോലീസ് പറയുന്നത്.

ഡല്‍ഹി പോലീസിന്റെ ഇരുപതംഗ ടീമാണു കേസന്വേഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ ചോദ്യംചെയ്തതായാണ് ഡല്‍ഹി പോലീസ് പറയുന്നത്. മോഷണ ദൃശ്യങ്ങള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയില്‍ പതിഞ്ഞതാണു പ്രതിയെ പിടികൂടാന്‍ സഹായകമായത്. പള്ളിയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയാണ് പോലീസ് ഈ കേസ് അന്വേഷണം നടത്തിയതെന്നു ഡല്‍ഹി വെസ്റ് ഡിസിപി പുഷ്പേന്ദ്ര കുമാര്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹര്‍വീന്ദര്‍ സിംഗ് പിന്നീടു കുറ്റം സമ്മതിക്കുകയായിരുന്നു. ഏറെക്കാലമായി വീടുമായി ബന്ധം പുലര്‍ത്താതിരുന്ന ഹര്‍വീന്ദര്‍ സിംഗ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായാണ് ഇയാള്‍ ചെറിയ മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. മോഷണക്കേസില്‍ ഇയാള്‍ മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിശ്വാസിയുടെ വേഷത്തി ല്‍ പള്ളിയിലെത്തിയ ഇയാള്‍ പരിസരം വിശദമായി വീക്ഷിച്ചശേഷം പ്രാര്‍ഥനാ സമയത്താണ് മോഷണം നടത്തിയതെന്നാണു പോലീസ് പറയുന്നത്.


പള്ളിക്കു പുറത്ത് ഗേറ്റിനോടു ചേര്‍ന്നു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിനു താഴെയുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് അതിനുള്ളിലുണ്ടായിരുന്ന 200 രൂപയാണ് ഇയാള്‍ കവര്‍ന്നത്. തന്നെ പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിലായിരുന്നെന്നും ഹര്‍വീന്ദര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.