നീതി ആയോഗ് നടത്തിപ്പുരീതിക്കെതിരേ ഉമ്മന്‍ ചാണ്ടി
നീതി ആയോഗ് നടത്തിപ്പുരീതിക്കെതിരേ ഉമ്മന്‍ ചാണ്ടി
Friday, May 29, 2015 11:43 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിനുപോലും വ്യക്തമായ സംവിധാനം ഉണ്ടാക്കാതെയുള്ള നീതി ആയോഗിന്റെ നടത്തിപ്പു രീതിക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കി നീതി ആയോഗ് രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗം നല്‍കിയ കരട് നിര്‍ദേശങ്ങള്‍ വായിച്ചുപോലും നോക്കാതെയാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയതെന്നും നീതി ആയോഗിന്റെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൌഹാന്റെ അധ്യക്ഷതയില്‍ ഭോപ്പാലില്‍ നടന്ന മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിനെക്കുറിച്ചാണ് ഇന്നലെ കൂടിയ ഉപസമിതി യോഗം ചര്‍ച്ച ചെയ്തത്. ഈ യോഗം പരിഗണിക്കുന്ന കരടു ശിപാര്‍ശ കിട്ടിയത് യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പു മാത്രമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നീതി ആയോഗിന്റെ പങ്ക് എന്താണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തതയില്ല. പണം അനുവദിക്കുന്നതിനു നീതി ആയോഗിന്റെ യോഗം സമയാസമയങ്ങളില്‍ വിളിക്കണം. ഓരോ സംസ്ഥാനവും തയാറാക്കുന്ന പദ്ധതി അംഗീകരിക്കാന്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തണം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉദാരത അനുവദിക്കണം.


കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുക എത്രയെന്നു വര്‍ഷാരംഭത്തില്‍ അറിയിക്കാത്തതു പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്നു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക വിഹിതം മൊത്തമായി കാണിക്കണം. പഴയ ധനസഹായ രീതിയനുസരിച്ച് നടന്നുവരുന്ന പദ്ധതികള്‍ അതേ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.