വാര്‍ഷികം മഥുരയില്‍ തുടങ്ങിയതു വര്‍ഗീയലക്ഷ്യത്തില്‍: യെച്ചൂരി
വാര്‍ഷികം മഥുരയില്‍ തുടങ്ങിയതു വര്‍ഗീയലക്ഷ്യത്തില്‍: യെച്ചൂരി
Friday, May 29, 2015 11:25 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ തുടങ്ങാനുള്ള തീരുമാനത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്െടന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന്റെ പിറന്നാള്‍ മഥുരയില്‍ തുടങ്ങിയ നടപടി നിഷ്കളങ്കമാണെന്നു വിലയിരുത്താനാവില്ല. രാജ്യത്തു സാമുദായിക പിരിമുറുക്കം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കമാണിതിനു പിന്നിലെന്ന് യെച്ചൂരി ആരോപിച്ചു.

ആര്‍എസ്എസും ബിജെപിയും എല്ലാക്കാര്യങ്ങളിലും അയോധ്യയെ രാമ ജന്‍മസ്ഥാനമെന്നും മഥുരയെ കൃഷ്ണന്റെ ജന്‍മസ്ഥാനമെന്നും ബനാറസിനെ കാശിവിശ്വനാഥ ക്ഷേത്രമെന്നും പറഞ്ഞു ബന്ധിപ്പിക്കുന്നു. മഥുരയില്‍ പാര്‍ട്ടി എംപി ഹേമ മാലിനി മോദിയെ സ്വീകരിച്ചതു കൃഷ്ണവിഗ്രഹം നല്‍കിയാണെന്നും യെച്ചൂരി പറഞ്ഞു.


ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ക്രൂരമായ സാമുദായിക വിഷമെന്നാണു യെച്ചൂരി പാര്‍ട്ടി പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ വിശേഷിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മോദി വാരാണാസി മണ്ഡലം തെരഞ്ഞെടുത്തതിനും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ മഥുരയില്‍ നടത്തിയതിനു പിന്നിലും അശുഭ സൂചനകളാണുള്ളതെന്നും യെച്ചൂരി ആരോപിച്ചു. മാധ്യമങ്ങളില്‍ വലിയ കളര്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു പിന്നില്‍ മാധ്യമ സ്ഥാപനങ്ങളില്‍ കോര്‍പറേറ്റുകള്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണെന്നും യെച്ചൂരി പറയുന്നു.

ആര്‍എസ്എസും ബിജെപിയും ഒരേ വഴിയില്‍ ജനങ്ങളെ സ്വാധീനിച്ചു കലഹപ്രേരണ വളര്‍ത്താനാണു ശ്രമിക്കുന്നതെന്നു യെച്ചൂരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.