ആം ആദ്മി പാര്‍ട്ടിയിലെ ചേരിപ്പോര് വഴിത്തിരിവില്‍
Tuesday, April 21, 2015 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു നേരെ ആഞ്ഞടിച്ച് രംഗത്തെത്തിയ പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചതുവഴി പാര്‍ട്ടിയിലെ ചേരിപ്പോര് പുതിയ വഴിത്തിരിവിലെത്തി.

ആം ആദ്മി പാര്‍ട്ടി നേതാവും അരവിന്ദ് കേജരിവാള്‍ പക്ഷക്കാരനുമായ ആശിഷ് ഖേതന്‍ മുമ്പ് ജോലി ചെയ്തിരുന്ന തെഹല്‍ക്കയില്‍ വാര്‍ത്തയെഴുതിയതിന് 2ജി അഴിമതി കേസില്‍ കുറ്റാരോപിതരായ എസാര്‍ ഗ്രൂപ്പില്‍നിന്നു പണം വാങ്ങിയിട്ടുണ്െടന്ന് ഭൂഷണ്‍ ആരോപിച്ചു.

തെഹല്‍ക്ക നടത്തിയ തിങ്ക് ഫെസ്റിനു വേണ്ടി എസാര്‍ ഗ്രൂപ്പ് മൂന്നു കോടി നല്‍കിയിട്ടുണ്ട്. രാഷ്ട്രീ സമിതിയുടെ അനുവാദം വാങ്ങാതെ എഎപി നേതാവ് പങ്കജ് ഗുപ്ത ഷെല്‍ കമ്പനിയില്‍നിന്നു രണ്ട് കോടി രൂപ സംഭാവന കൈപ്പറ്റിയതിലും തിരിമറി നടന്നിട്ടുണ്െടന്നും ഭൂഷണ്‍ ആരോപിച്ചു. ആം ആദ്മി വോളന്റിയര്‍ ആക്ഷന്‍ മാര്‍ച്ച് (എവിഎഎം) എന്ന വിമത ഗ്രൂപ്പിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ചാണു ഭൂഷണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ളവരാണ് തങ്ങള്‍ക്കെതിരേ വിധിയെഴുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എവിഎഎമ്മിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ആദായ നികുതി വകുപ്പ് ആപ്പിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ആപ്പ് വ്യാജ കമ്പനികളില്‍നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്െടന്നും എവിഎഎം ആരോപിച്ചിരുന്നു.


കേജരിവാള്‍ പക്ഷത്തോട് ഇടഞ്ഞു നില്‍ക്കുന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും സ്വരാജ് അഭിയാന്‍ എന്ന സ്വയംഭരണ കാമ്പയിന്‍ രൂപീകരിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിനും യോഗേന്ദ്ര യാദവിനുമെതിരേ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, തങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ അച്ചടക്ക സമിതിയെയാണ് ഭൂഷണും യാദവും ചോദ്യം ചെയ്തിരിക്കുന്നത്. ആരാണ് അച്ചടക്കസമിതിയിലുള്ളതെന്നോ എപ്പോഴാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചതെന്നോ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഭൂഷണ്‍ കുറ്റപ്പെടുത്തി. അതിനാല്‍ തന്നെ ആ നോട്ടീസിന് മറുപടി നല്‍കേണ്ടി വരുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.