ജി. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ജി. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Monday, March 2, 2015 12:02 AM IST
ബംഗളൂരു: കരളിലെ അര്‍ബുദബാധയെത്തുടര്‍ന്നു ബംഗളൂരുവിലെ എച്ച്സിജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്പെഷാലിറ്റി സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നാഡീവ്യൂഹം ചികിത്സയോടു വേണ്ടവിധം പ്രതികരിക്കാത്തതിനാല്‍ സൈബര്‍ നൈഫ് റോബോട്ടിക് റേഡിയോ തെറാപ്പി തുടരാനായില്ല.

അഞ്ചു ദിവസമാണ് കാര്‍ത്തികേയന് റോബോട്ടിക് തെറാപ്പി നിശ്ചയിച്ചിരുന്നത്. ഇതിനിടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു ഡയാലിസിസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം റേഡിയേഷന്‍ തെറാപ്പിക്കു ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടിരുന്നുവെങ്കിലും വീണ്ടും അവസ്ഥ വഷളാവുകയായിരുന്നു.

റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. പി.എസ്. ശ്രീധറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണു കാര്‍ത്തികേയനെ ചികിത്സിക്കുന്നത്.


ആരോഗ്യസ്ഥിതി വിശദീകരിച്ച് ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു.

വയലാര്‍ രവി, വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കള്‍ ഇന്നലെ ആശുപത്രിയിലെത്തി കാര്‍ത്തികേയനെ സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവരും കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, വിനയ് കുമാര്‍ സൊറാകെ എന്നിവരും നേരത്തേ ആശുപത്രിയിലെത്തിയിരുന്നു.

നേരത്തേ ഡല്‍ഹിയിലും അമേരിക്കയിലെ മയോ ക്ളിനിക്കിലും ജി. കാര്‍ത്തികേയന്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നു നാട്ടിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്നു ബംഗളൂരുവിലേക്കു കൊണ്ടുവരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.