നടപടിയെടുക്കേണ്ടതു സംസ്ഥാനമെന്നു വെങ്കയ്യ നായിഡു
നടപടിയെടുക്കേണ്ടതു സംസ്ഥാനമെന്നു  വെങ്കയ്യ നായിഡു
Tuesday, December 23, 2014 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിട്ടും മതപരിവര്‍ത്തന വിഷയത്തില്‍ കേന്ദ്രത്തിനെതിരേ ആക്ഷേപമുന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ നടപടിയെടുക്കണമെന്നും പാര്‍ലമെന്റ് അപലപിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു വെങ്കയ്യ നായിഡു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് രാജ്യവ്യാപകമായി ആര്‍എസ്എസ് -സംഘപരിവാര്‍ സംഘടനകള്‍ നേതൃത്വം നല്‍കുകയാണെന്നും അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.സി. വേണുഗോപാല്‍ ലോക്സഭയില്‍ വിഷയം ഉന്നയിച്ചത്.

സംഭവത്തെ അപലപിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, മതപരിവര്‍ത്തനത്തില്‍ സര്‍ക്കാരിനോ തങ്ങളുടെ പാര്‍ട്ടിക്കോ ഒരു ബന്ധവുമില്ലെന്ന പ്രസ്താവനയാണ് പ്രശ്നത്തില്‍ പ്രതികരിച്ച വെങ്കയ്യ നായിഡു വില്‍നിന്നുണ്ടായത്.


പാര്‍ട്ടിക്കോ സര്‍ക്കാരിനോ യാതൊരു പങ്കുമില്ലാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ആളുകള്‍ കുറ്റം ചെയ്തിട്ടുണ്െടങ്കില്‍ അതതു സംസ്ഥാന സര്‍ക്കാരുകളാണ് നടപടിയെടുക്കേണ്ടത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ബിജെപി ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. രാജ്യം മുഴുവന്‍ സ ന്തോഷവാന്മാരാണ്. ചിലര്‍ അസന്തുഷ്ടരുമാണ്.

എന്നാല്‍, പ്രതിപക്ഷം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നത്. എന്നിട്ടും മതപരിവര്‍ത്തനത്തിന് എതിരെ നടപടി എടുക്കുന്നതു തടഞ്ഞതാരാണെന്നും വെങ്കയ്യ നായിഡു വേണുഗോപാലിനോടു ചോദിച്ചു.

ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്ര സര്‍ക്കാര്‍ ഇതിനെല്ലാം പരോക്ഷമായി പിന്തുണ നല്‍കുകയാണെന്ന് ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന സംഭവങ്ങള്‍ തുടരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്ലാതെ നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ ഉച്ചവരെ നിര്‍ത്തിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.