എല്‍എന്‍ജി: ഗെയില്‍-ഫാക്ട് ചര്‍ച്ച ഇന്ന്
എല്‍എന്‍ജി:  ഗെയില്‍-ഫാക്ട് ചര്‍ച്ച ഇന്ന്
Tuesday, December 23, 2014 12:20 AM IST
ന്യൂഡല്‍ഹി: ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കൊച്ചിയില്‍ എല്‍എന്‍ജി പൈപ്പ്ലൈന്‍ ശൃംഖല പ്രവര്‍ത്തനസജ്ജമാക്കുന്ന വിഷയത്തില്‍ ഗെയിലും (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ) ഫാക്ട് അധികൃതരും തമ്മില്‍ ഇന്ന് ഉന്നതതല ചര്‍ച്ച നടത്തും. ഈ വിഷയത്തില്‍ യോഗം ചേര്‍ന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗെയില്‍, ഫാക്ട് അധികൃതര്‍ യോഗം ചേരുന്നത്. എല്‍എന്‍ജി പദ്ധതിയില്‍നിന്നുള്ള പ്രകൃതിവാതകം വിലകുറച്ച് എത്തിച്ചെങ്കില്‍ മാത്രമേ ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പറ്റൂ എന്നും ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി വിലയിരുത്തി.

ഫാക്ട് പുനരുദ്ധാരണത്തിനുള്ള പ്രത്യേക പാക്കേജ് അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘമാണ് ഇന്നലെ കേന്ദ്രമന്ത്രിമാരായ അനന്ത് കുമാര്‍, ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. രാസവളം, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. എല്‍എന്‍ജി പദ്ധതി പൂര്‍ണമായും സജ്ജമാക്കാതെ ഫാ ക്ടിനു പുനരുദ്ധാരണ പാക്കേജ് അനുവദിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരുടെ സംഘത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പെട്രോളിയം, രാസവളം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്.


കേരളത്തില്‍ സ്ഥലമേറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ഈ സാഹചര്യത്തില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്മാറാന്‍ ആലോചിക്കുകയാണെന്നും ഗെയില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്നും പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായി 1000 ഏക്കര്‍ ഭൂമി ലഭ്യമാക്കണമെന്നും കേന്ദ്രമന്ത്രി കേരളത്തില്‍നിന്നുള്ള എംപിമാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് എംപിമാരായ പ്രഫ. കെ.വി. തോമസ്, വയലാര്‍ രവി, പി. രാജീവ്, സി.പി. നാരായണന്‍, എം.പി. അച്യുതന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു.

എഫ്എസിടിക്ക് 991.9 കോടിയുടെ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന കേന്ദ്ര രാസവളം മന്ത്രാലയത്തിന്റെ ശിപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിച്ചതിനെത്തുടര്‍ന്ന് ഫാക്ടിലും പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കി. എന്നാല്‍, വിപണി വിലയില്‍ കുറച്ച് പ്രകൃതിവാതകം നല്‍കാന്‍ ഗെയില്‍ തയാറാകാത്തതിനെ ത്തുടര്‍ന്നാണ് ഫാക്ടില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.