കല്‍ക്കരിപ്പാടം: മന്‍മോഹനെ ചോദ്യംചെയ്യാത്തത് എന്താണെന്നു സിബിഐയോടു കോടതി
കല്‍ക്കരിപ്പാടം: മന്‍മോഹനെ ചോദ്യംചെയ്യാത്തത് എന്താണെന്നു സിബിഐയോടു  കോടതി
Wednesday, November 26, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ കല്‍ക്കരി മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്െടന്നു സിബിഐയോടു പ്രത്യേക വിചാരണ കോടതി. അന്വേഷണത്തില്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ മന്ത്രിയുടെ പ്രസ്താവന ആവശ്യമായിരുന്നില്ലേയെന്നാണു പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ സിബിഐയോടു ചോദിച്ചത്.

എന്നാല്‍, ഇത് ആവശ്യമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതാണെന്നും വ്യക്തമാക്കിയ സിബിഐ ചുമതലയുണ്ടായിരുന്ന കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്യുന്നതിനു അനുമതി ലഭിച്ചിരുന്നില്ലെന്നും കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ സിബിഐ അഭിഭാഷകനായ പബ്ളിക് പ്രോസിക്യൂട്ടര്‍ വി.കെ. ശര്‍മ്മയോടു നിര്‍ദേശിച്ചു.

2005ല്‍ മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗളം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള കേസാണ് ഇന്നലെ പ്രത്യേക വിചാരണ കോടതി പരിഗണിച്ചത്. കല്‍ക്കരി അഴിമതിയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യേണ്ടതല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നയാള്‍ എന്ന നിലയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി സിബിഐ കരുതുന്നില്ലേ. അന്വേഷണത്തിനു വ്യക്തമായൊരു ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ മൊഴി ആവശ്യമായിരുന്നില്ലേ എന്നുമായിരുന്നു കോടതിയുടെ ചോദ്യം.


എന്നാല്‍, അന്വേഷണ സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതായിരുന്നെന്നും വകുപ്പ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തേണ്ട ആവശ്യമുണ്െടന്നു തോന്നിയില്ലെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ വി.കെ. ശര്‍മ്മ മറുപടി നല്‍കി. മാത്രമല്ല മന്‍മോഹനെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ലെന്നു അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച കേസ് ഡയറി മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. കേസ് വീണ്ടും നാളെ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.