ഭ്രൂണഹത്യകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്കിയില്ല; കേരളത്തിനു സുപ്രീംകോടതിയുടെ വിമര്‍ശനം
ഭ്രൂണഹത്യകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്കിയില്ല; കേരളത്തിനു സുപ്രീംകോടതിയുടെ വിമര്‍ശനം
Wednesday, November 26, 2014 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം തടയുന്നതിനുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ പുരോഗതി അറിയിക്കാത്തതിനു കേരളത്തിനു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ ഒരു താത്പര്യവുമില്ലാത്ത നിലപാടാണു കേരളം സ്വീകരിച്ചതെന്നു കുറ്റപ്പെടുത്തിയ ജസ്റീസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച്, നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

പെണ്‍ ഭ്രൂണഹത്യയും ലിംഗനിര്‍ണയവും തടയുന്നതിനുള്ള പിസിപിഎന്‍ഡിടി നിയമം നടപ്പിലാക്കിയതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേരളം ഉപേക്ഷ വിചാരിച്ചെന്നു വിമര്‍ശിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട് 2013ല്‍ കോടതി പുറപ്പെടുവിച്ചിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്െടന്നതു സംബന്ധിച്ച വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

സ്ത്രീ-പുരുഷ അനുപാതം ശരിയായ നിലയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്കും പെണ്‍കുട്ടികളോടു നന്നായി പെരുമാറുന്ന കുടുംബങ്ങള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോയെന്നും കോടതി സംസ്ഥാനങ്ങളോട് ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാട് പ്രത്യേക സത്യവാങ്മൂലമായി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


പെണ്‍ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു വിലയിരുത്തി അള്‍ട്രാ സോണോഗ്രാഫി ക്ളിനിക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി 2013 മാര്‍ച്ചില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.

രാജ്യത്തെ എല്ലാ അള്‍ട്രാ സോണോഗ്രാഫി ക്ളിനിക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശേഖരിക്കണം, പിഎന്‍ഡിടി നിയമം ലംഘിക്കുന്ന കേസുകള്‍ ആറുമാസത്തിനകം കോടതികള്‍ തീര്‍പ്പാക്കണം, കേന്ദ്ര സംസ്ഥാന സൂപ്പര്‍വൈസറി ബോര്‍ഡുകള്‍ ആറുമാസം കൂടുമ്പോള്‍ യോഗം ചേര്‍ന്ന് നിയമം നടപ്പാവുന്നുണ്േടായെന്നും സംസ്ഥാന ജില്ലാ ഉപദേശക സമിതികള്‍ നിയമ ലംഘനം നടക്കുന്നുണ്േടായെന്നും പരിശോധിക്കണം, കുറ്റകൃത്യങ്ങള്‍ കണ്െടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൌണ്‍സിലുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം, നിയമപ്രകാരമുള്ള രേഖകള്‍ സ്ഥാപനങ്ങള്‍ ജില്ലാ അഥോറിറ്റികള്‍ക്ക് നല്‍കണം, അള്‍ട്രാ സോണോഗ്രാഫി യന്ത്ര നിര്‍മാതാക്കള്‍ യന്ത്രങ്ങള്‍ റജിസ്ട്രര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് ഉപദേശക സമിതികള്‍ ഉറപ്പു വരുത്തണം, നിയമത്തിലെ വ്യവസ്ഥകള്‍ പഠിപ്പിക്കാന്‍ സംസ്ഥാന ജില്ലാ തലത്തില്‍ ബോധവത്കരണ ക്ളാസുകള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.