119 സീറ്റ് മാത്രമേ നല്കൂവെന്നു ശിവസേന; സമ്മതമല്ലെന്നു ബിജെപി
119 സീറ്റ് മാത്രമേ നല്കൂവെന്നു ശിവസേന; സമ്മതമല്ലെന്നു ബിജെപി
Monday, September 22, 2014 12:03 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 119 സീറ്റ് മാത്രമേ നല്‍കാനാവൂ എന്നു ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ സഖ്യം നിലനിര്‍ത്താനുള്ള അവസാനശ്രമമെന്ന നിലയിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന 151 സീറ്റുകളിലും സഖ്യകക്ഷികള്‍ 18 സീറ്റുകളിലും മത്സരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ശിവസേന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ശിവസേനയുടെ വാഗ്ദാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തള്ളി.

സീറ്റ് ചര്‍ച്ചയുടെ തുടക്കത്തില്‍ ശിവസേന 160 സീറ്റാണ് ആവശ്യപ്പെട്ടത്. ഒമ്പത് സീറ്റ് കുറയ്ക്കാന്‍ ശിവസേന തയാറായി. ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ച സാധ്യമല്ല: ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവസേന 169 സീറ്റിലും ബിജെപി 119 സീറ്റിലുമാണു മത്സരിച്ചത്.

ശിവസേന 140 സീറ്റിലും ബിജെപി 130 സീറ്റിലും ബാക്കി സീറ്റുകളില്‍ സഖ്യകക്ഷികളും മത്സരിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡാന്‍വിസ് ശനിയാഴ്ച രാത്രി തന്നെ സന്ദര്‍ശിച്ചു നിര്‍ദേശിച്ചതായും എന്നാല്‍, അതു സ്വീകാര്യമല്ലെന്ന് അറിയിച്ചതായും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ രണ്ടു രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ശിവസേന ബിജെപിയെ പിന്തുണച്ചില്ലെന്ന മുതിര്‍ന്ന ബിജെപി നേതാവ് സുധീര്‍ മുംഗന്തിവറിന്റെ വിമര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ശിവസേനയുടെ അന്നത്തെ ആ തീരുമാനങ്ങളില്‍ അഭിമാനമുണ്െടന്നായിരുന്നു താക്കറെയുടെ മറുപടി. രാഷ്ട്രപതിസ്ഥാനത്തേക്ക് യുപിഎ സ്ഥാനാര്‍ഥികളായിരുന്ന പ്രതിഭാ പാട്ടീലിനെയും പ്രണാബ് മുഖര്‍ജിയെയും ശിവസേന പിന്തുണച്ചിരുന്നു.


119 സീറ്റെന്ന ശിവസേനയുടെ വാഗ്ദാനത്തില്‍ പുതുമയില്ലെന്നും ചര്‍ച്ചയിലൂടെ ധാരണയിലെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായും ബിജെപി വ്യക്തമാക്കി. സഖ്യം നിലനിര്‍ത്താന്‍ ശിവസേനയ്ക്കും ബാധ്യതയുണ്െടന്നു ബിജെപി നേതാക്കളായ എക്നാഥ് ഖഡ്സെയും വിനോദ് താവ്ഡെയും പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി ശിവസേന 35 സീറ്റുകളിലും ബിജെപി 19 സീറ്റുകളിലും വിജയിച്ചിട്ടില്ലെന്നും ഈ സീറ്റുകള്‍ പരസ്പരം മാറുന്നത് ഇരുപാര്‍ട്ടികള്‍ക്കും ഗുണകരമാണെന്നും ഖഡ്സെ പറഞ്ഞു. 135 സീറ്റെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബിജെപി 130 കിട്ടിയാലും തൃപ്തിപ്പെടും.

അതിനിടെ, കോണ്‍ഗ്രസ്-എന്‍സിപി സഖ്യ ചര്‍ച്ചകളും വഴിമുട്ടി നില്‍ക്കുകയാണ്. 124 സീറ്റ് നല്കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം എന്‍സിപി തള്ളി. സീറ്റ് വിഭജന കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് എന്‍സിപി കോണ്‍ഗ്രസിന് അന്ത്യശാസനം നല്കിയിട്ടുണ്ട്. ഒറ്റയ്ക്കു മത്സരിക്കാന്‍ തയാറാണെന്നും എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. പകുതി സീറ്റ് വേണമെന്നാണ് എന്‍സിപിയുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.