തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകൾ. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗ മായി തരംതിരിച്ചാണ് ഇളവുകൾ നിശ്ചയിച്ചത്. സംസ്ഥാനത്തൊട്ടാകെ ശനി, ഞായർ ദിവസങ്ങളിൽ സന്പൂർണ ലോക് ഡൗണ്‍ ആയിരിക്കും.
* വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും.
* അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും.
* അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.
* വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളതു പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റ് ആൾക്കൂട്ടങ്ങളോ പൊതു പരിപാടികളോ അനുവദിക്കില്ല.
* ആരാധനാലയങ്ങൾ തത്ക്കാലം തുറക്കാൻ അനുമതിയില്ല.
* എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്പോർട്സ് സെലക്ഷൻ ട്രയലുകളും അനുവദിക്കും. പരസ്പര സന്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോർ സ്പോർട്സ് അനുവദിക്കും.
* റസ്റ്ററന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
* ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. ആപ്പ് മുഖാന്തരമായിരിക്കും പ്രവർത്തനം.
* സർക്കാർ പ്രിന്റിംഗ് പ്രസ് പ്രവർത്തനം അനുവദിക്കും.
* രജിസ്ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായി അനുവദിക്കും.
ലോട്ടറി വിൽപ്പന അനുവദിക്കും.
* ഓട്ടോറിക്ഷ, ടാക്സി എന്നിവയ്ക്കു വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകും. എന്നാൽ ലോക്ഡൗണ്‍, ട്രിപ്പിൾ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളിൽ അനുമതി ഉണ്ടാകില്ല. അന്തർജില്ലാ ഗതാഗതം അനുവദിക്കില്ല.
* വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല.
* മാളുകൾ തുറക്കാൻ അനുമതിയില്ല.
* കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കന്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തനം അനുവദിക്കും.
* സെക്രട്ടേറിയറ്റിൽ നിലവിലുള്ളതു പോലെ റോട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർ പ്രവർത്തിക്കണം.
* പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.
* ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം.
* ലോക്ഡൗണ്‍ മേഖലകളിൽനിന്ന് പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക അനുമതി നൽകും.
* എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ ഏഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ പരസ്യപ്പെടുത്തും.
* തദ്ദേശ സ്വയംഭരണപ്രദേശങ്ങളിലെ ഏഴു ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനം വരെ ആണെങ്കിൽ"കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക. എട്ടു മുതൽ ഇരുപതുവരെ ശതമാനമാണെങ്കിൽ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിനു മുകളിലാണെങ്കിൽ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ ഇളവുകൾ, നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: രോഗവ്യാപനത്തോത് അനുസരിച്ച് ഓരോ വിഭാഗത്തിലും പെടുന്ന തദ്ദേശസ്ഥാപന പരിധിയിലെ ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ:
* ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) എട്ടു ശതമാനം വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്താം. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾക്കു പ്രവർത്തിക്കാം.
* ടിപിആർ എട്ടു മുതൽ 20 വരെ ശതമാനമുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.
* ടിപിആർ 20 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ അനുവദിക്കും. 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്താം.
* ടിപിആർ 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നടപ്പാക്കും.
* ടിപിആർ 20നും 30നും ഇടയിലുള്ളയിടത്ത് സന്പൂർണ ലോക്ഡൗണും എട്ടിനും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും. എട്ടിൽ താഴെനിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും.
* ടിപിആർ എട്ടു ശതമാനത്തിനു താഴെ നിൽക്കുന്ന 147 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇന്നലത്തെ കണക്ക് അനുസരിച്ചുള്ളത്. എട്ടിനും 20നും ഇടയിലുള്ളത് 716 തദ്ദേശ ഭരണ സ്ഥാപനങ്ങളും 20നും 30നും ഇടയിലുള്ളത് 146 തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ്. 30നു മുകളിൽ ടിപിആർ ഉള്ളത് 25 ഇടങ്ങളിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.