മോഹൻലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: വാദം പൂർത്തിയായി
മോഹൻലാലിന്റെ വീട്ടിലെ ആനക്കൊമ്പ്: വാദം പൂർത്തിയായി
Tuesday, September 27, 2016 1:28 PM IST
മൂവാറ്റുപുഴ: നടൻ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സ്വകാര്യ വ്യക്‌തി സമർപ്പിച്ചിരുന്ന ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ അന്വേഷണം ആവശ്യമാണോയെന്ന കാര്യത്തിൽ അടുത്ത മാസം നാലിനു വിധി പറയും. മുൻ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മോഹൻലാലിനെ ഏഴാം പ്രതിയാക്കിയും ഏലൂർ സ്വദേശി എ.എ. പൗലോസാണു ഹർജി സമർപ്പിച്ചിരുന്നത്. മുൻ വനം സെക്രട്ടറി മാരപാണ്ഡ്യൻ, മലയാറ്റൂർ റേഞ്ച് ഡിഎഫ്ഒ ഫണീന്ദ്രകുമാർ, കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഐ.പി.സനൽ, എഡിജിപി കെ.പത്മകുമാർ, അന്നത്തെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജോ അലക്സാണ്ടർ, ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ, ചെന്നൈയിൽ താമസക്കാരനായ നളിനി രാമകൃഷ്ണൻ എന്നിവരെയും പ്രതി ചേർത്താണു ഹർജി സമർപ്പിച്ചിട്ടുള്ളത്.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പധികൃതർ നടത്തിയ പരിശോധനയിലാണു നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. പരിശോധനാ സമയം ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ നിയമപ്രകാരം ആവശ്യമായ ലൈസൻസ് ഇല്ലാതിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


തുടർന്നു കേസ് സംബന്ധിച്ചു സ്വകാര്യവ്യക്‌തി 2013 മാർച്ച് 16നു സംസ്‌ഥാന പോലീസ് മേധാവിക്കു നൽകിയ പരാതി അന്വേഷണത്തിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു കൈമാറി. അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന ബിജോ അലക്സാണ്ടർ സമർപ്പിച്ച റിപ്പോർട്ടിൽ മോഹൻലാലിന്റെ വീട്ടിൽനിന്നാണ് ആനക്കൊമ്പുകൾ പിടികൂടിയതെന്നു വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഈ സംഭവത്തിൽ പോലീസും വനം വകുപ്പധികൃതരും കോടതിക്കു റിപ്പോർട്ട് നൽകിയില്ലെന്നും എല്ലാ അന്വേഷണങ്ങളും മോഹൻലാലിനെ രക്ഷപ്പെടുത്താനുള്ള പഴുതുകളാണു സൃഷ്ടിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

അഴിമതിനിരോധന നിയമവും ക്രിമിനൽ നടപടി നിയമവും അനുസരിച്ചു മുഴുവൻ പ്രതികൾക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.