ആഡംബര ബോട്ടുകളുടെ നിർമാണ ക്രമക്കേട്: നാലു പേർക്കെതിരേ കുറ്റപത്രം
Friday, July 29, 2016 1:34 PM IST
കൊച്ചി: ആഡംബര ബോട്ടുകളുടെ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു നിർമാണ കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ ഉൾപ്പെടെ നാലു പേർക്കെതിരേ സിബിഐ കുറ്റപത്രം നൽകി. ബോട്ടുകളുടെ നിർമാണത്തിനു ടെൻഡർ നൽകിയ ലക്ഷദ്വീപ് ടൂറിസം ഡയറക്ടർ എം.എം. ഹുസൈൻ, കരാർ ഏറ്റെടുത്ത കൊച്ചിയിലെ അക്വാട്ടിക് ഇംപക്സ് ട്രേഡ്സ് എന്ന കമ്പനി, കമ്പനിയുടെ ഡയറക്ടർ എം. ബഷീർ, ബോട്ട് നിർമാണം നടത്തിയ ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം മാണിക്ഫാൻ എന്നിവർക്കെതിരേയാണു സിബിഐ എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ സർവീസ് നടത്താനായി 2014ലാണ് അഞ്ച് ബോട്ടുകളുടെ നിർമാണത്തിനു ടെൻഡർ ക്ഷണിച്ചത്. ടെൻഡർ ഏറ്റെടുത്ത അക്വാട്ടിക് കമ്പനി നിർമാണം ഇബ്രാഹിം മാണിക്ഫാനെ ഏൽപിച്ചു. നിർമാണം പൂർത്തിയാക്കി ബോട്ട് കടലിലിറക്കിയ അന്നുതന്നെ ബോട്ടിനു ചോർച്ച കണ്ടെത്തി. ഇതേത്തുടർന്ന് ആദ്യയാത്രയിൽതന്നെ ബോട്ടുകളെല്ലാം തിരിച്ചുകയറ്റി. നിർമാണത്തിലെ പിഴവിലൂടെ സർക്കാരിനു 35 ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടമുണ്ടായതായാണു സിബിഐ കണ്ടെത്തൽ.


നിർമാണ പിഴവ് മൂലം കരയ്ക്കു കയറ്റിയ ഒരു ബോട്ടു പോലും പിന്നീട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. സിബിഐ കൊച്ചി യൂണിറ്റാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ആദ്യം കേസെടുക്കുമ്പോൾ ഇബ്രാഹിം മാണിക്ഫാൻ പ്രതിയായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തിനു കേസിലുള്ള പങ്ക് വ്യക്‌തമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.