ബാര്‍കോഴ കേസിലെ നിയമോപദേശം: ബില്‍ 7.7 ലക്ഷം രൂപ
Friday, November 27, 2015 12:33 AM IST
കൊച്ചി: മുന്‍ നിയമമന്ത്രി കെ.എം. മാണിക്കെതിരേ ഉയര്‍ന്ന ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി അഭിഭാഷകരില്‍നിന്നു സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ നിയമോപദേശം തേടിയതിന് 7.7 ലക്ഷം രൂപയുടെ ബില്‍ ലഭിച്ചിട്ടുണ്െടന്നും ഇതു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഗവ.പ്ളീഡര്‍ ടോം കെ. തോമസ് ഹൈക്കോടതിയില്‍ അറിയിച്ചു.

കേസ് അന്വേഷണം പൂര്‍ത്തിയാക്കി വസ്തുതാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയ്ക്കും അംഗീകാരത്തിനും അയച്ചിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണം മുതല്‍ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ വരുകയും ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനു മുമ്പു നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തിന് അഡ്വക്കറ്റ് ജനറലിനെ സമീപിച്ചെങ്കിലും നിയമമന്ത്രിയാണ് ആരോപണ വിധേയന്‍ എന്ന കാരണത്താല്‍ പുറത്തുനിന്നു നിയമോപദേശം തേടുന്നതാണ് അഭികാമ്യമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി നിര്‍ദേശിച്ചു. സോളിസിറ്റര്‍ ജനറലിനെ സമീപിച്ചെങ്കിലും അദ്ദേഹം നിയമോപദേശം നല്‍കാന്‍ ഒരുക്കമായിരുന്നില്ല. അതിനാലാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു എന്നിവരില്‍നിന്നു നിയമോപദേശം തേടിയത്. ഇവരുടെ ബില്‍ യഥാക്രമം 4.4 ലക്ഷം രൂപയും 3.3 ലക്ഷം രൂപയുമാണ്.


നിലവിലെ സാഹചര്യത്തില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നു വിശദീകരണ പത്രികയില്‍ പറയുന്നു. ബാര്‍കോഴ കേസില്‍ പുറത്തു നിന്നു നിയമോപദേശം തേടിയതിനു ചെലവായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടു ഫിയാത്ത് ജസ്റീഷ്യ സംഘടനയ്ക്കുവേണ്ടി എം.എല്‍. ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.