ചെട്ടികുളങ്ങരയില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കു വെട്ടേറ്റു
Thursday, November 26, 2015 12:44 AM IST
ചെട്ടികുളങ്ങര: ആര്‍എസ്എസ്- സിപിഎം സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് സിപിഎം അംഗവും ട്രെയിനിംഗ് കോളജ് അധ്യാപകനുമായ കൈതവടക്ക് ശ്രീഭവനില്‍ എസ്.ശ്രീജിത്(35), ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈരേഴ വടക്ക് കാവിന്റെ വടക്കതില്‍ വിശ്വരാജ്(33), കൈതവടക്ക് രാജേഷ്(24) എന്നിവര്‍ക്കാണു വെട്ടേറ്റത്. രാത്രി ഏഴരയോടെ ചെട്ടികുളങ്ങര ജംഗ്ഷനില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണു മുഖംമൂടി ധരിച്ചു ബൈക്കുകളിലെത്തിയ സംഘം ശ്രീജിത്തിനെ വെട്ടിയത്. ഇടതുകൈയ്ക്കും ഇടതുകാലിനും വെട്ടേറ്റ ശ്രീജിത്തിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


എട്ടോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിനു കിഴക്കു വച്ചാണു വിശ്വരാജിനും രാജേഷിനും വെട്ടേറ്റത്. ഇവരെ ഹരിപ്പാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പു കാട്ടുവള്ളില്‍ ക്ഷേത്രത്തിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റിരുന്നു. ഈ കേസില്‍ ഒളിവിലായിരുന്ന രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ബുധനാഴ്ച ചെട്ടികുളങ്ങരയിലെത്തിയിരുന്നതായും ഇവരെ തേടിയെത്തിയ സംഘമാണു ശ്രീജിത്തിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. വന്‍പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ചെട്ടികുളങ്ങര പഞ്ചായത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.