നിര്‍വാഹക സമിതിയില്‍നിന്ന് എം.കെ. പ്രേംനാഥിനെ പുറത്താക്കി
Thursday, November 26, 2015 12:38 AM IST
കൊച്ചി: ജനതാദള്‍-എസ് ദേശീയ നിര്‍വാഹക സമിതിയില്‍നിന്നു മുന്‍ എംഎല്‍എ എം.കെ. പ്രേംനാഥിനെ പുറത്താക്കിയതായി ദേശീയ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി അറിയിച്ചു. ജെഡിയുവുമായുള്ള ലയനം സംബന്ധിച്ച പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതു ശ്രദ്ധയില്‍പ്പെട്ടതിനെ ത്തുടര്‍ന്നാണ് അദ്ദേഹത്തെ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കിയത്. എം.കെ.പ്രേംനാഥിനോടു പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തമാസം മൂന്നിനു ബംഗളൂരുവില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസാണ് ലയനത്തിനു തടസമെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. കേരളത്തില്‍ മാത്യു ടി. തോമസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എല്‍ഡിഎഫില്‍ തുടരും. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലയനത്തിനു പ്രസക്തിയില്ല. കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത ഒരു മുന്നണി എന്നതാണ് ജനതാ പാര്‍ട്ടികളുടെ ലയനത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പൊതുവികാരമാണ് ബിഹാര്‍ തെരഞ്ഞെടുപ്പു ഫലമെന്നു ബിജെപി തിരിച്ചറിയണം.


രാജ്യത്തു നടക്കുന്ന അസഹിഷ്ണുത കാണുന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും ആശങ്കയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.