എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളാന്‍ നടപടി
Tuesday, October 13, 2015 12:29 AM IST
കൊച്ചി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളാന്‍ 10.9 കോടി രൂപയാണു വേണ്ടിവരികയെന്നും ഈ തുക നല്‍കിത്തുടങ്ങിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളായ ഏഴുപേരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അവര്‍ ജപ്തി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശി ബി.സി. കുമാരന്‍ നല്‍കിയ ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ സ്പെഷല്‍ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

നേരത്തെ ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഏഴു പേരുടെ ബാങ്ക് വായ്പയുടെ കാര്യങ്ങള്‍ വ്യക്തമായി അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇവരില്‍ മൂന്നു പേരുടെ വായ്പകള്‍ ഒഴിവാക്കാന്‍ നടപടികള്‍ പരിഗണിച്ചുവരികയാണെന്നും രണ്ടുപേരുടെ വായ്പകളെക്കുറിച്ചു മതിയായ വിവരങ്ങളില്ലെന്നും രണ്ടുപേരുടെ വായ്പകള്‍ 2013-2014 വര്‍ഷത്തിലുള്ളതായതിനാല്‍ സഹായം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്നും ഡെപ്യൂട്ടി കളക്ടര്‍ വിശദീകരിച്ചിട്ടുണ്ട്.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 1,191 പേരുടെ കടങ്ങളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ് പത്തിനു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനുള്ള 10.9 കോടി രൂപയില്‍ ആദ്യ രണ്ടു ഗഡു ഇവര്‍ക്കു നല്‍കിക്കഴിഞ്ഞു. മൂന്നാമത്തേതും അവസാനത്തേതുമായ ഗഡു ഇവരുടെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ 3,600 പേര്‍ക്ക് ഇതിനകംതന്നെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്‍ഡു നല്‍കും. ഇരകള്‍ക്കുള്ള മെഡിക്കല്‍ ചെലവ്, ആരോഗ്യ പദ്ധതി തുടങ്ങിയവയ്ക്കായി സര്‍ക്കാര്‍ 15 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്െടന്നും പത്രികയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.