കേരളത്തെ വര്‍ഗീയചേരിയില്‍ കെട്ടാനാകില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍
കേരളത്തെ വര്‍ഗീയചേരിയില്‍ കെട്ടാനാകില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍
Tuesday, October 6, 2015 12:43 AM IST
തിരുവനന്തപുരം: കേരളത്തെ വര്‍ഗീയചേരിയില്‍ കെട്ടാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി ഓഫീസില്‍ ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

വര്‍ഗീയശക്തികള്‍ക്കു കേരള മണ്ണില്‍ സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പു തെളിയിക്കുമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. അമിത് ഷാ-നരേന്ദ്ര മോദി കമ്പനിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ പച്ചതൊടില്ല. വര്‍ഗീയ ഫാസിസത്തിനും രാഷ്ട്രീയ ഫാസിസത്തിനുമെതിരേയുള്ള പോരാട്ടമാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തുന്നത്. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടു വമ്പിച്ച വിജയം നേടുമെന്നും സുധീരന്‍ പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പിനു യുഡിഎഫും കോണ്‍ഗ്രസും പൂര്‍ണസജ്ജമായിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകടനപത്രികവരെ തയാറായി. വര്‍ഗീയതയ്ക്കെതിരായാണു കേരളം എന്നും നിന്നിട്ടുള്ളത്. 1977ല്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയും ജനസംഘവും ഒരുമിച്ചു ചേര്‍ന്നിട്ടും കേരളത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല. അരുവിക്കരയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണു കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണത്തേതു പോലെ യുഡിഎഫ് വമ്പിച്ച വിജയം നേടും. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആര്‍എസ്എസിന്റെയും അജന്‍ഡ കേരളത്തില്‍ നടക്കില്ല. യുഡിഎഫിന്റേത് മതേതര രാഷ്ട്രീയമാണെന്നും രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.