തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: നവംബര്‍ 30നകം നടത്താമെന്നു കമ്മീഷന്‍
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: നവംബര്‍ 30നകം നടത്താമെന്നു കമ്മീഷന്‍
Thursday, September 3, 2015 12:26 AM IST
കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നടപടി നവംബര്‍ 30നകം പൂര്‍ത്തിയാക്കാമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്ന വിധം ഒറ്റ ദിവസം വോട്ടെടുപ്പു നടത്താമെന്നാണു കമ്മീഷന്‍ ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇതു സംബന്ധിച്ച സര്‍ക്കാര്‍നിര്‍ദേശത്തോടു പൂര്‍ണമായും യോജിക്കുന്നതായി കമ്മീഷന്‍ സെക്രട്ടറി പി. ഗീത സമര്‍പ്പിച്ച സത്യവാ ങ്മൂലം പറയുന്നു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസ് ഇന്നു പരിഗണിക്കും. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍, കൊല്ലം കോര്‍പറേഷനുകളിലും പുതിയ ഡീലിമിറ്റേഷന്റെ അടിസ്ഥാനത്തിലും മറ്റു തദ്ദേശഭരണസ്ഥാപനങ്ങളില്‍ 2010ലെ ഡീലിമിറ്റേഷന്‍ അടിസ്ഥാനമാക്കിയും തെരഞ്ഞെടുപ്പു നടത്താം. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കമ്മീഷന്‍ ധാരണയായിട്ടുണ്ട്. ഇതിന് ഒരു മാസം കൂടി അധികം വേണ്ടി വരും.


തെരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ് 24ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കമ്മീഷണറുടെയും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു.

ഭരണസമിതികളുടെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുമെന്നതിനാല്‍ ചട്ടപ്രകാരം നവംബര്‍ ഒന്നിനു പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം. ഇതു സാധ്യമാകണമെങ്കില്‍ 2010ലെ ഡീലിമിറ്റേഷന്‍ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്തണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.

എന്നാല്‍, 28 പുതിയ മുനിസിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പറേഷന്റെയും രൂപീകരണം ഹൈക്കോടതി ശരിവച്ചതിനാല്‍ ഇവിടങ്ങളില്‍ പുതിയ ഡീലിമിറ്റേഷന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ആറു ഗ്രാമപഞ്ചായത്തുകളുടെ യും 30 ബ്ളോക്ക് പഞ്ചായത്തുകളുടെയും 13 ജില്ലാ പഞ്ചായത്തുകളുടെയും പുനര്‍വിഭജനം ഇതിനായി വേണ്ടിവരും. ഈ നടപടി പൂര്‍ത്തിയാക്കി ഒക്ടോബര്‍ 31നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാവില്ലെന്നും അതിനാല്‍ ഒരു മാസം കൂടി വേണമെന്നും കമ്മീഷന്‍ വിശ ദീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.