കസ്തൂരിരംഗന്‍: മുഖ്യമന്ത്രിയും വനംമന്ത്രിയും നാളെ ഡല്‍ഹിക്ക്
Thursday, September 3, 2015 12:21 AM IST
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല മേഖലാ വിഭജനത്തില്‍ വിശദ റിപ്പോര്‍ട്ട് വേണമെന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നാളെ ഡല്‍ഹിക്കു പോകും. നാളെ ഉച്ചയ്ക്ക് 12നു കേന്ദ്ര വനം-പരി സ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നട ത്തിയ ശേഷം റിപ്പോര്‍ട്ട് കൈമാറും.

വില്ലേജ് തിരിച്ചുള്ള റിപ്പോര്‍ട്ടാണു കേരളം നേരത്തേ സമര്‍പ്പിച്ചത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ സര്‍വേ നമ്പര്‍ തിരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി. ഉമ്മനെ മന്ത്രിസഭായോഗത്തിലേക്കു വിളിച്ചുവരുത്തി. ഉമ്മന്‍ വി. ഉമ്മന്‍ പരിസ്ഥിതി ദുര്‍ബല മേഖല സംബന്ധിച്ച വിശദീകരണം നടത്തി. ഇവിടെ റീസര്‍വേ നടപടി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വേ നമ്പര്‍ തിരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുന്നത് അസാധ്യമാണെന്നാണു സംസ്ഥാനത്തിന്റെ നിലപാട്.


കേരളം സമര്‍പ്പിച്ച ഇഎസ്എ ഭൂപടം സംസ്ഥാനത്തിന്റെ മൊ ത്തം ഭൂപടത്തില്‍ പ്രത്യേകമായി ചേര്‍ത്തു നല്‍കണമെന്നും പരിസ്ഥിതിലോല മേഖലകളെയും ജനവാസകേന്ദ്രങ്ങളെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന വിധത്തില്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ രണ്ടു കാര്യങ്ങളും നാളെ സമര്‍പ്പിക്കാനാണു തീരുമാനം. ഡോ. ഉമ്മന്‍ വി. ഉമ്മനും ഡല്‍ഹിക്കു പോകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.