കൊടകര വാസുപുരത്തു ബിജെപിക്കാരന്‍ വെട്ടേറ്റു മരിച്ചു
കൊടകര വാസുപുരത്തു ബിജെപിക്കാരന്‍ വെട്ടേറ്റു മരിച്ചു
Sunday, August 30, 2015 12:08 AM IST
കൊടകര(തൃശൂര്‍): മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്തു ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. വാസുപുരം ബൂത്ത് സെക്രട്ടറിയും വാസുപുരം കാട്ടൂര്‍ വീട്ടില്‍ മണിയുടെ മകനുമായ അഭിലാഷാണു (32) കൊല്ലപ്പെട്ടത്.

രാഷ്ട്രീയ വൈരാഗ്യംമൂലം സിപിഎം പ്രവര്‍ത്തകരാണ് അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു ബിജെപി നേതൃത്വം ആരോപിച്ചു. തിരുവോണദിവസം വൈകുന്നേരം നാലോടെയായിരുന്നു കൊലപാതകം. ബിജെപി പ്രവര്‍ത്തകനായ സതീഷും മറ്റു ചിലരും തമ്മില്‍ ഉത്രാടദിവസം വൈകുന്നേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സതീഷിനു പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ചു സതീഷ് വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു.

തിരുവോണദിവസം ഉച്ചകഴിഞ്ഞു നാലോടെ വാസുപുരം കോതേംഗലം ക്ഷേത്രപരിസരത്തുവച്ചാണ് അഭിലാഷിനു വെട്ടേറ്റത്. സതീഷും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിലാഷ് മരിച്ചു. കൊലപാകവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

അഭിലാഷിന്റെ കൊലപാതകത്തെത്തുടര്‍ന്നു മേഖലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മറ്റത്തൂര്‍, കൊടകര എന്നിവിടങ്ങളില്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മറ്റത്തൂരിലെ സിപിഎം ഓഫീസിന്റെ നേര്‍ക്കും കൊടകരയില്‍ സിഐടിയുവിന്റെ ഷെഡിനു നേരെയും ആക്രമണമുണ്ടായി. ഇന്നലെ വൈകുന്നേരമാണു കൊടകര കാവിലുള്ള സിഐടിയു ഓഫീസ് ഒരു സംഘം അക്രമികള്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്നു ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലിസിന്റെ സമയോചിതമായ ഇടപെടല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.


സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ കൊടകര സ്റേഷനിലെ പോലീസുകാരനും ലാത്തി വീശിയതിനെത്തുടര്‍ന്ന് ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിരുവോണനാളില്‍ നടന്ന കൊലപാതകത്തെത്തുടര്‍ന്നു മേഖലയിലെ ഓണാഘോഷങ്ങള്‍ക്കു മങ്ങലേറ്റു.

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം അഭിലാഷിന്റെ മൃതദേഹം കൊടകരയിലെത്തിച്ചു. കൊടകരയിലെ ബിജെപി ഓഫീസ് പരിസരത്തു പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വിലാപയാത്രയായി വാസുപുരത്തെ വീട്ടിലെത്തിച്ചു. തുടര്‍ന്നു പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കാരം നടത്തി. അമ്മ അഞ്ജനാവതി. സഹോദരന്‍: അജേഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.