ആര്‍എസ്എസ്- സിപിഎം സംഘര്‍ഷം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു
Sunday, August 30, 2015 12:06 AM IST
തൊടുപുഴ: ആര്‍എസ്എസ്-സി പിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ആര്‍എസ്എസ് തൊടുപുഴ താ ലൂക്ക് സഹകാര്യവാഹ് കെ.വി രജീഷ് (25), ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംഘപ്രവര്‍ത്തകന്‍ ഒ.എം. രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി ഒന്‍പതിന് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അക്രമം. വാര്‍ഡ് കൌണ്‍സിലര്‍ രാജശേഖരന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി രജീഷും, ഒ.എം. രാജേഷും എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. രജീഷിന്റെ നെഞ്ചിലും രാജേഷിന്റെ കൈകാലുകളിലുമാണ് കുത്തേറ്റത്ത്. ഗുരുതരമായി പരിക്കേറ്റ രജീഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റിലും രാജേഷിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘട്ടനത്തിന്റെ ബാക്കിയെന്നോണം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അടിച്ചുതകര്‍ത്ത നിലയിലാണ്. ഓഫീസിന്റെ ജനല്‍ചില്ലുകളും അടിച്ചുപൊട്ടിച്ചിട്ടുണ്ട്.


ഓഫീസിന്റെ മുറ്റത്ത് കിടന്നിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു. രാത്രി 12 മണിയോടെ ഓട്ടോയിലും ബൈക്കിലും കാറിലുമായെത്തിയ 25 അംഗ സംഘമാണ് ഓഫീസ് തകര്‍ത്തതെന്ന് ഏരിയാ സെക്രട്ടറി ടി.ആര്‍ സോമന്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സോമന്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ പത്തോടെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ടൌണില്‍ നടത്തിയ മാര്‍ച്ചിനിടെയും സംഘര്‍ഷാവസ്ഥയുണ്ടായി. പാര്‍ട്ടി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ സി.ഐ ജില്‍സണ്‍ മാത്യു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.