എ.സി. റോഡില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു
Friday, August 28, 2015 12:48 AM IST
രാമങ്കരി/മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ രണ്ടു വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. എ.സി. റോഡില്‍ ഒന്നാംകരപാലത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞു രണ്േടകാലിനായിരുന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ ആദ്യ അപകടം. കുറിച്ചി പഞ്ചായത്ത് പാറശേരിവീട്ടില്‍ അശോകന്റെ മകന്‍ ദേവന്‍ (19)ആണ് മരിച്ചത്.

പുളിങ്കുന്ന് പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ അങ്കമാലിവീട്ടില്‍ ഗോപാലകൃഷ്ണന്റെ മകന്‍ രഞ്ജു (22), പഴയകാട് പള്ളിക്കു സമീപം ചക്കാലയില്‍ ഷാജിയുടെ മകന്‍ ശ്യാം (19) എന്നിവര്‍ക്കു പരിക്കേറ്റു. ദേവന്‍ സഞ്ചരിച്ച ബൈക്ക് പരിക്കേറ്റ യുവാക്കളുടെ ബൈക്കുമായി കൂട്ടിയിടിക്കുകയും ഇയാള്‍ റോഡിലേക്കു തെറിച്ചുവീണു തൊട്ടുപിന്നാലെ വന്ന കാറിന്റെ അടിയില്‍പെടുകയുമായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ രാത്രി ഏഴോടെ ഉണ്ടായ മറ്റൊരപകടത്തില്‍ ടാങ്കര്‍ലോറിയിടിച്ചു കാല്‍നടയാത്രികന്‍ മരിച്ചു. ചമ്പക്കുളം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ കതിരപ്പറമ്പില്‍ പരേതനായ വാവച്ചന്റെ മകന്‍ ബെന്നിച്ചന്‍ (44) ആണ് മരിച്ചത്.

എ.സി. റോഡില്‍ നെടുമുടി പാലത്തിനു കിഴക്കേകരയിലായിരുന്നു സംഭവം. എ.സി. റോഡിന്റെ വടക്കുവശത്തുനിന്നും തെക്കുവശത്തേക്കു റോഡുമുറിച്ചു കടക്കുന്നതിനിടെ കിഴക്കുഭാഗത്തു നിന്നും വന്ന ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇയാളുടെ ശരീരത്തില്‍ക്കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി തത്്ക്ഷണം മരിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസ് മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: ഫിലോമിന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.