റബര്‍ വിലസ്ഥിരതാ പദ്ധതി: ഹെക്ടറിനു മുന്നൂറു കിലോയുടെ ബില്ലുകള്‍ രണ്ടു മാസം കൂടുമ്പോള്‍ ഒരുമിച്ചു നല്‍കാം
റബര്‍ വിലസ്ഥിരതാ പദ്ധതി: ഹെക്ടറിനു മുന്നൂറു കിലോയുടെ ബില്ലുകള്‍ രണ്ടു മാസം കൂടുമ്പോള്‍ ഒരുമിച്ചു നല്‍കാം
Sunday, August 2, 2015 11:29 PM IST
കോട്ടയം: റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ വില്‍ക്കാവുന്ന ഷീറ്റിന്റെ തൂക്കത്തിലും ആര്‍പിഎസുകളില്‍ ബില്‍ നല്‍കുന്നതിലെ സമയപരിധിയിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.

ഓരോ മാസവും രണ്ടാഴ്ച ഇടവിട്ട് ഷീറ്റ് വിറ്റ് ബില്‍ സമര്‍പ്പിക്കുകയെന്ന മുന്‍ നിര്‍ദേശത്തിനു പകരം രണ്ടു മാസം കൂടുമ്പോള്‍ ഒരുമിച്ചോ നാലു ഘട്ടമായോ ബില്‍ നല്‍കാനാകും.

ഒരു ഹെക്ടര്‍ (രണ്ടര ഏക്കര്‍) തോട്ടം പദ്ധതിപ്രകാരം രജിസ്റര്‍ ചെയ്ത കര്‍ഷകനു മാസം 150 കി ലോ ഷീറ്റിനാണ് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹാ യം ലഭിക്കുക.

ഒരു ഹെക്ടറില്‍നിന്നു രണ്ടു മാസത്തെ ഷീറ്റ് ഒരുമിച്ചു വിറ്റ് 300 കിലോയുടെ ഒറ്റ ബില്ലായി നല്‍കാന്‍ ഇനി അനുവദിക്കും.

രജിസ്റര്‍ ചെയ്ത തോട്ടത്തിന്റെ വിസ്തൃതി അനുസരിച്ച് വില്‍ക്കാവുന്ന ഷീറ്റിന്റെ അളവിലും വ്യത്യാസം വരും. രണ്ടാഴ്ച ഇടവിട്ടോ മാസത്തില്‍ ഒരിക്കലോ രണ്ടാം മാസത്തിലോ ഇനിമുതല്‍ ഷീറ്റ് വിറ്റ് ബില്‍ നല്‍കാം. രണ്ടാഴ്ച പരിധിയില്‍ മൂന്നു വീതം എന്ന കണക്കില്‍ മാസം പരമാവധി ആറു ബില്ലുകള്‍ വരെ അപ്ലോഡ് ചെയ്യാം.

ഈ മാസം 31നു മുമ്പ് ഷീറ്റ് വില്‍ക്കുന്നവര്‍ക്ക് പദ്ധതി ആരംഭിച്ച ജൂലൈ നാലു മുതല്‍ വിറ്റ ഷീറ്റിന്റെ ബില്‍ നല്‍കാനാകും. സെപ്റ്റംബറില്‍ ഷീറ്റ് വില്‍ക്കുമ്പോള്‍ ഒക്ടോബറിലെ ബില്ലുകള്‍കൂടി നല്‍കാം. ജൂലൈയിലെ ബില്ലിന്റെ കാലാവധി ഓഗസ്റില്‍ അവസാനിക്കുമെന്നു ചുരുക്കം.


രണ്ടു മാസത്തെ ബില്‍ ഒരുമി ച്ചുനല്‍കാന്‍ അനുവദിച്ചതോടെ ഉത്പാദനം, സംസ്കരണം, വില്‍പ്പന എന്നിവയില്‍ കര്‍ഷകര്‍ക്കു കൂടുതല്‍ നേട്ടം ലഭിക്കും. വിലസ്ഥിരതാ പദ്ധതിയില്‍ ഇന്നലെവരെ 65,000 കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു. കൂടാതെ, രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഒന്നര ലക്ഷം അപേക്ഷകള്‍ ആര്‍പിഎസുകളില്‍ എത്തിയിട്ടുമുണ്ട്. സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലേക്ക് ബില്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ കംപ്യൂട്ടര്‍ അപ്ലോഡിംഗ് ബുധനാഴ്ച തുടങ്ങും.

കംപ്യൂട്ടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നാളെ കൂടുതല്‍ ശേഷിയുള്ള പുതിയ സെര്‍വര്‍ സ്ഥാപിക്കുമെന്ന് റബര്‍ ബോര്‍ഡ് സാങ്കേതിക വിഭാഗം വ്യക്തമാക്കി. ജൂലൈ 15 വരെ ആര്‍പിഎസുകളില്‍ ബില്‍ നല്‍കിയവരുടെ അപേക്ഷകളായിരിക്കും ആദ്യം അപ്ലോഡ് ചെയ്യുക.

ഈ മാസം 15നു മുന്‍പ് ഇവര്‍ക്കു പണം ബാങ്ക് അക്കൌണ്ടിലൂടെ ലഭിക്കും. ബാങ്കില്‍ പണം എത്തിയാലുടന്‍ അപേക്ഷകന്റെ മൊബൈലില്‍ മെസേജും എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.