വിദ്യാഭ്യാസ വായ്പ കുടിശിക: ബാങ്ക് നയം ഗുണ്ടാപ്പിരിവിനു സമാനം-യൂത്ത്ഫ്രണ്ട്-എം
Wednesday, July 29, 2015 12:39 AM IST
കോട്ടയം: വിദ്യാഭ്യാസ വായ്പ കുടിശിക പിരിക്കുന്നതിനു ദേശസാത്കൃത ബാങ്കുകള്‍ റിലയന്‍സ് പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച നടപടി ഗുണ്ടാ പിരിവിനു സമാനമാണെന്നു കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രിന്‍സ് ലൂക്കോസ്. വിജയമല്യയെപോലെയുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ വായ്പ കുടിശികകളുടെ മേല്‍ അടയിരിക്കുന്ന ബാങ്കുകള്‍ വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത കുട്ടികളുടെയും മാതാപിതാക്കളുടെയും അവരുടെ നാമമാത്രമായ വസ്തുവകകളുടെ മേലും കുതിര കയറാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ എന്ന പേരില്‍ എസ്ബിടി ഏര്‍പ്പെടുത്തിയ ഗുണ്ടാ സ്ഥാപനത്തെ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബാങ്കുകളുടെ ഈ നയത്തിനെതിരേ കേരള സര്‍ക്കാരെടുത്ത നിലപാട് അഭിനന്ദനാര്‍ഹമാണ്. പഠിക്കാനുള്ള അവകാശത്തിനുവേണ്ടി വായ്പ എടുത്ത വിദ്യാര്‍ഥികളെ കണ്ണീര്‍ കുടിപ്പിക്കുവാന്‍ ആരു ശ്രമിച്ചാലും അതിനെതിരേ പോരാടാന്‍ യൂത്ത്ഫ്രണ്ട് ഒരുക്കമാണ്. അധാര്‍മികമായ ഈ തീരുമാനത്തില്‍നിന്നും എസ്ബിടി പിന്മാറിയില്ലെങ്കില്‍ കേരളത്തിലെ എല്ലാ എസ്ബിടി ശാഖകള്‍ക്കും എതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.